ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായ സോന അന്യസമുദായക്കാരനായ ഓട്ടോ ഡ്രൈവർ വിപിനെ പ്രണയിച്ചു; മകളുടെ ആ​ഗ്രഹത്തിന് തടസം നില്ക്കാതെ വിവാഹം നടത്തിക്കൊടുത്തു മാതാപിതാക്കൾ; സന്തോഷത്തിന് പതിനഞ്ചു ദിവസത്തെ ആയുസു മാത്രം; തിരുവനന്തപുരത്ത് നവവധുവിന്റെ മരണത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം; നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് യുവതിയുടെ ബന്ധുക്കൾ.

തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യ സോന (22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയിലാണ് ഭർത്താവ് വിപിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകി.

ഓട്ടോ ഡ്രൈവറായ വിപിനും കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായ സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. സോനയുടെ വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. 15 ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം യുവതി വീട്ടിൽപ്പോയിരുന്നു. അപ്പോഴൊക്കെ സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച മുറിയിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു.

തുടർന്ന് കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും സോനയെ എത്തിച്ചു. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.