
വിഷുവിന് വിപണിയിലെ താരമാകാൻ പ്ലാസ്റ്റിക്ക് കൊന്നപൂക്കൾ; വ്യത്യസ്ത വലുപ്പത്തിലും വിലയിലും വിപണിയിലെത്തിയ ഡ്യൂപ്ലിക്കേറ്റ് കൊന്നപ്പൂവിന് ആവശ്യക്കാരേറെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഷുവിന് വിപണിയിലെ താരമാകാൻ പ്ലാസ്റ്റിക്ക് കണിക്കൊന്നകൾ. ‘ആദ്യം വിപണിയിൽ എത്തിച്ചപ്പോൾ ജനങ്ങൾ മുഖംതിരിച്ചു. ഇപ്പോൾ സാധനം തികയാത്ത അവസ്ഥയാണ്’. കരമനയിൽ പ്ലാസ്റ്റിക്ക് കൊന്നകൾ വിൽക്കുന്ന മണികണ്ഠൻ പറയുന്നു.
ചാല,പാളയം,കിഴക്കേക്കോട്ട, കരമന,നെടുമങ്ങാട്,പൂജപ്പുര,ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്ക് കണിക്കൊന്നകൾ തേടിയെത്തുന്നവർ അനവധിയാണ്. യഥാർത്ഥ കണിക്കൊന്ന കിട്ടാനുള്ള ദൗർലഭ്യതയാണ് പ്ലാസ്റ്റിക്ക് കൊന്നകളുടെ വിൽപ്പന നടത്താൻ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വർഷം മുൻപ് പ്ലാസ്റ്റിക്ക് കൊന്നകൾ വിൽക്കുന്നത് മണികണ്ഠൻ ആരംഭിച്ചത്. അന്ന് കച്ചവടം കുറവായിരുന്നു. ആചാരലംഘനമാണെന്നു പറഞ്ഞ് ചിലർ കുറ്റപ്പെടുത്തി. എന്നാൽ ഇന്ന് പ്രായമായവർ ഉൾപ്പെടെ വാങ്ങാനെത്തുന്നുണ്ട്. ഒരുപിടി കൊന്നയിൽ മൂന്ന് തട്ടുകളിലായി പൂക്കളും 6-7 ഇലകളുമാണുള്ളത്. ഒരുപിടി കൊന്നയ്ക്ക് 60-70 രൂപയാണ് ഈടാക്കുന്നത്.
ആറ്റിങ്ങലിൽ പല വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് കൊന്നകളുണ്ട്. ആറ് തട്ടുകളുള്ള ഏറ്റവും വലിയ കൊന്നയ്ക്ക് 120-150 രൂപ വില വരും. വിഷുവിന് ദിവസങ്ങൾക്ക് മുമ്പുതന്നെ ദിവസേന 20ലേറെ കച്ചവടങ്ങൾ നടക്കുന്നുണ്ട്.