പ്രസാര്‍ ഭാരതിയിൽ ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷത്തിന്റെ തട്ടിപ്പ്; മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ ബിജുവിന്റെ തട്ടിപ്പിനിരയായത് നിരവധിപേർ; പണം അവശ്യപ്പെട്ടപ്പോൾ വണ്ടി ചെക്ക് നല്കി ; കൊല്ലത്ത് തട്ടിപ്പുവീരൻ കുടുങ്ങിയതിങ്ങനെ
സ്വന്തം ലേഖകൻ
കൊല്ലം: പ്രസാര്‍ ഭാരതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നായി 23 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി. കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനെയാണ് ബിജു തട്ടിപ്പ് നടത്തിയത്. കാട്ടില്‍കടവ് സ്വദേശി പ്രസേനിൽ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാര്‍ത്തികേയൻ എന്നിവരില്‍ നിന്നുമായി 23 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പ്രസാർ ഭാരതിയില്‍ ക്ലർക്കായി ജോലി വാങ്ങി നല്‍കാമെന്ന പേരിലായിരുന്നു തട്ടിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം ജൂണിലാണ് പരാതിക്കാരുടെ കയ്യിൽ നിന്നും പ്രതി പണം വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെയാണ് പണം നൽകിയവര്‍ തട്ടിപ്പ് മനസിലാക്കിയത്. ഇവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചു. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവർ പരാതി നല്കി. കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.
പ്രതി, സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയുട്ടുണ്ടോയെന്നും പ്രതിയുടെ കൂട്ടാളികളെ കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന മുൻപും പ്രതി പലരുടേയും കയ്യിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. വഞ്ചനക്കുറ്റമടക്കം ചുമത്തിയാണ് പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്.