
അനുമോളുടെ ഫോണ്‍ 5000 രൂപയ്ക്ക് വിറ്റു; ബിജേഷ് സംസ്ഥാനം വിട്ടതായി സൂചന; കാഞ്ചിയാര്‍ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍
സ്വന്തം ലേഖിക
ഇടുക്കി: കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷം കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അനുമോളുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് ബിജേഷ്, കട്ടപ്പന ബീവറേജസ് ഷോപ്പിന് മുൻപില്‍ വച്ച് പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുകയായിരുന്നു.
ഭര്‍ത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ഫോണിലുള്ളത് കൊണ്ട് തന്നെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍.
ഞായറാഴ്ചയാണ് സിം കാര്‍ഡ് ഊരിമാറ്റിയ ശേഷം മൊബൈല്‍ ഫോണ്‍ വിറ്റത്. ഇതിന് ശേഷമാണ് അനുമോളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ ഉപേക്ഷിച്ചാണ് ബിജേഷ് ഒളിവില്‍ പോയത്.
അതുകൊണ്ട് ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ വെല്ലുവിളിയാണ്.