
അവിഹിത സ്വത്ത് കേസ് ഒതുക്കിതീര്‍ക്കാൻ കൈക്കൂലി വാങ്ങി; പിടിയിലായ വിജിലന്‍സ് ഡിവൈഎസ്പി പി വേലായുധന്‍ നായര്‍ റെയ്ഡിനിടെ മുങ്ങി; റെയ്ഡില്‍ വേലായുധന്‍ നായര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൈക്കൂലി കേസില്‍ കുടുങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി പി വേലായുധന്‍ നായര്‍ റെയ്ഡിനിടെ മുങ്ങി. അവിഹിത സ്വത്ത് കേസ് ഒതുക്കിതീര്‍ക്കാനാണ് കൈക്കൂലി വാങ്ങിയത് എന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. കൂടുതല്‍ തെളിവുകള്‍ തേടി വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് മുങ്ങിയത്.
അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ് നാരായണനില്‍ നിന്ന് വേലായുധന്‍ നായര്‍ 50000 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് രണ്ട് റെയ്ഡ് ആരംഭിച്ചത്. രാത്രി ഒന്‍പത് മണിയോടെ റെയ്ഡ് അവസാനിപ്പിച്ചു. റെയ്ഡില്‍ വേലായുധന്‍ നായര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വീട്ടില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ രേഖപ്പെടുത്തിയ മഹസറില്‍ വേലായുധന്‍ നായരെ കൊണ്ട് ഒപ്പുവെപ്പിച്ചു. പിന്നാലെ വീടിന് പിറകുവശത്തേയ്ക്ക് പോയ വേലായുധന്‍ നായരെ കാണാതാവുകയായിരുന്നു. രാത്രി മുഴുവന്‍ വേലായുധന്‍ നായരെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
കേസില്‍ അറസ്റ്റിലാവുമെന്ന ഭയമാണ് മുങ്ങാന്‍ വേലായുധന്‍ നായരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേലായുധന്‍ നായര്‍ മുങ്ങിയെന്ന് കാണിച്ച് ഇന്ന് വിജിലന്‍സ് എസ്പി കഴക്കൂട്ടം പൊലീസിന് പരാതി നല്‍കും.
വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി വി അജയകുമാറാണു വേലായുധന്‍ നായര്‍ക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്നത്. വേലായുധന്‍ നായരു മുന്‍പു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍ കണ്ടെത്തിയത്. 2021-22 കാലയളവില്‍ നാരായണന്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയായിരിക്കെ ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബര്‍ 30നു വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് ‘മിസ്റ്റേക്ക് ഓഫ് ഫാക്ട്’ ആണെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലന്‍സ് കോടതിയില്‍ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കി