
പാലാ നഗരസഭയില്‍ കറുപ്പിന്റെ തനിയാവര്‍ത്തനം; ബഡ്ജറ്റ് അവതരണ യോഗത്തില്‍ കറുപ്പണിഞ്ഞെത്തി ഭരണപക്ഷത്തെ 13 കൗണ്‍സിലര്‍മാർ; നടപടി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച്
സ്വന്തം ലേഖിക
പാലാ: നഗരസഭയില്‍ കറുപ്പിന്റെ തനിയാവര്‍ത്തനം.
അടുത്തിടെ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കകണ്ടം കറുപ്പണിഞ്ഞെത്തിയത് വിവാദമായിരുന്നു. ഇതിന്റെ തനിയാവര്‍ത്തനമെന്നപോലെ ബഡ്ജറ്റ് അവതരണ യോഗത്തില്‍ ഭരണപക്ഷത്തെ 13 കൗണ്‍സിലര്‍മാരാണ് കറുപ്പണിഞ്ഞെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ നഗരസഭാ ബഡ്ജറ്റ് അവതരണത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ എന്നെഴുതിയ ബാനറും ഭരണപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു.
കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ക്ക് പുറമെ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ള സി.പി.എം കൗണ്‍സിലര്‍മാരും സി.പി.ഐയുടെ ഏക കൗണ്‍സിലറുമാണ് കറുത്ത വസ്ത്രമണിഞ്ഞെത്തിയത്.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കറുപ്പണിഞ്ഞതെന്ന് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.
ഇന്ന് കറുത്ത ദിനമാണ്. പ്രതിപക്ഷത്തിന് ബഡ്ജറ്റ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ പറയാമായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വൈസ് ചെയര്‍പേഴ്‌സന്റെ ബഡ്ജറ്റ് അവതരണം തടയുകയാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഇങ്ങനെ ഉണ്ടായില്ല. പ്രതിപക്ഷ നിലപാട് അംഗീകരിക്കാനാകില്ല. ഇതിനെ എല്‍.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.