ടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല; യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ കമ്മിഷന്‍

ടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല; യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ കമ്മിഷന്‍

സ്വന്തം ലേഖിക

കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്.

കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി നല്‍കിയ പരാതിയിലാണ് അഡ്വ വി.എസ്. മനുലാല്‍ പ്രസിഡന്റും, ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഓഗസ്റ്റ് 25ന് കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയില്‍ നിന്നു യാത്ര ചെയ്യാനാവാതെ വന്നതോടെ ആന്റണി ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ബിര്‍മിംഗ്ഹാമിലേയ്ക്കുള്ള ടിക്കറ്റ് വാങ്ങി.

എന്നാല്‍ ബ്രിട്ടനിലെ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം ബ്രിട്ടന് പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കി.
പിന്നീടു കൊച്ചിയിലേയ്ക്ക് മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം കൊച്ചിയില്‍ നിന്നു ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്ത് ഖത്തര്‍ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാര്‍ഗം ബര്‍മിംഗ്ഹാമിലും എത്തിയെന്നും അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞുവെന്നുമായിരുന്നു പരാതി.

എയര്‍ ഇന്ത്യ നിരസിച്ച യാത്രാ പെര്‍മിറ്റ് ഉപയോഗിച്ചാണ് ആന്റണി കൊച്ചിയില്‍ നിന്നു ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്തത് എന്ന് പരാതി പരിശോധിച്ച കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിലയിരുത്തി.