ബലം പ്രയോഗിച്ച് ചുംബിച്ച ദൃശ്യം മൊബൈലിൽ പകർത്തി; ചിത്രങ്ങള്കാട്ടി വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി സഹപാഠി ബലാത്സംഗത്തിന് ഇരയാക്കി; കുസാറ്റിൽ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പരാതിയുമായി പെൺകുട്ടി
സ്വന്തം ലേഖകൻ
കൊച്ചി: കുസാറ്റില്‍ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കിയ സഹപാഠിക്ക് എതിരെ കേസ് .ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങള്കാട്ടി വിദ്യാര്‍ഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. കൊച്ചിന് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.
പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സെന്‍ട്രല്‍ പൊലീസിന് കൈമാറിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈന്‍ ക്ലാസ് നടന്നിരുന്ന സമയത്താണ് വിദ്യാര്‍ഥിനിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. സുഹൃത്ത് എന്ന നിലയില്‍ ഏതാനും മാസം മുമ്പ് വിദ്യാര്‍ഥിനിയെ ചായകുടിക്കാന്‍ ക്ഷണിച്ച യുവാവ് കാറില്‍വെച്ച് ബലം പ്രയോഗിച്ച് ചുംബിക്കുകയും ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥിനിയറിയാതെ പകര്‍ത്തുകയുമായിരുന്നു.
ഈ ചിത്രങ്ങള്കാട്ടി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ ദൃശ്യങ്ങളും പകര്‍ത്തി. നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനവും ഏല്‍ക്കേണ്ടിവന്നെന്ന് പരാതിയില്‍ പറയുന്നു. കുസാറ്റ് കാമ്പസ്, ഫോര്‍ട്ട്കൊച്ചി, ഷൊര്‍ണൂര്‍, കാക്കനാട് എന്നിവിടങ്ങളില്‍വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.