
സ്വന്തം ലേഖകൻ
മലപ്പുറം: മാങ്ങ പറിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഒതളൂർ സ്വദേശിയായ സലീം എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഒതളൂർ പൊലിയോടം പാടത്ത് മാങ്ങ പറിക്കാൻ പറമ്പിൽ കയറിയ കുട്ടികൾക്ക് നേരെ തോട്ടം ഉടമയുടെ അക്രമം ഉണ്ടായത്.
പാവിട്ടപ്പുറം എപിജെ നഗറിൽ താമസിക്കുന്ന റസൽ, ഹംസ, സിറാജുദ്ധീൻ, സൂര്യജിത്ത്, മിർസാൻ എന്നീ കുട്ടികളെയാണ്
ഉടമ അക്രമിച്ചത്. 9 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളെയാണ് സലീം അക്രമിച്ചത്. ഫുട്ബോൾ കളിക്കാനെത്തിയ കുട്ടികൾ സമീപത്തെ സ്വകാര്യ വെക്തിയുടെ പറമ്പിൽ കയറി കണ്ണിമാങ്ങ പറിക്കുകയായിരുന്നു. ഒരു കണ്ണിമാങ്ങ ഉൾപ്പെടെ നാല് ചെറിയ മാങ്ങ പറിച്ചതിനാണ് ഇത്തരത്തിൽ കുട്ടികളെ ആക്രമിച്ചത് എന്നും പരാതിക്കാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടമ വരുന്നത് കണ്ട് കുട്ടികൾ ഓടിയെങ്കിലും പുറകെ ഓടിവന്ന ഉടമ കുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയും ഷർട്ട് ഊരി വാങ്ങിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഷർട്ട് ഊരി വാങ്ങിയ ശേഷം രക്ഷിതാക്കളെ വിളിച്ച് കൊണ്ടുവരാൻ പറയുകയും ചെയ്തു. കുട്ടികൾ കരഞ്ഞതോടെ സമീപത്തെ പാടത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയാണ് തടഞ്ഞ് വെച്ച കുട്ടികളെ വിട്ടയച്ചത്. ഈ സമയത്ത് കുട്ടികൾക്ക് ഷർട്ട് ഇല്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ ചൈൽഡ് ലൈൻ അടക്കമുള്ളവർക്കും പരാതി നൽകി. ഇതിന് പിന്നാലെയാണ് തോട്ട ഉടമക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.



