
പരുത്തുംപാറയിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹിയ്ക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം: തലയ്ക്ക് അടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; വീട്ടുമുറ്റത്ത് വച്ച് യുവാവിന് തലയ്ക്കടിയേറ്റത് കണ്ട് പന്ത്രണ്ടു വയസുകാരി ബോധം കെട്ടു വീണു
സ്വന്തം ലേഖകൻ
പനച്ചിക്കാട്: പരുത്തുംപാറയിൽ എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ തലയോട് പൊട്ടി, തലയ്ക്കും തോളെല്ലിനും പൊട്ടലേറ്റ, ശരീരമാസകലം പരിക്കേറ്റ എസ്എൻഡിപി വെള്ളുത്തുരുത്തി ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം സദനം സ്‌കൂളിനു സമീപം താമസിക്കുന്ന തുണ്ടിപ്പറമ്പിൽ കരോട്ട് ടി.ടി സനീഷിനെ (41) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് സിജിത്ത് കുന്നപ്പള്ളിയെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തോളം വരുന്ന ഡിവൈഎഫ്‌ഐ സംഘം നടത്തിയ ആക്രമണവും, തലപൊട്ടിയ യുവാവിന്റെ തലയിൽ നിന്നു രക്തം വാർ്‌ന്നൊഴുകുന്നതും കണ്ട് സംഭവം നടന്ന വീട്ടുമുറ്റത്തുണ്ടായിരുന്ന പന്ത്രണ്ടുവയസുകാരി ഭയന്നുവിറച്ച് തലകറങ്ങി വീണു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ആക്രമണം ഉണ്ടായത്. പ്രദേശത്തെ ഒരു വീട്ടിൽ എസ്എൻഡിപി പ്രവർത്തരായ ഒരു സംഘം യുവാക്കൾ ഒത്തു കൂടിയിരുന്നു. ഇത് അറിഞ്ഞ് ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം യുവാക്കൾ പ്രദേശത്തെ വീട്ടിലെത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ സനീഷും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സനീഷിനെ ആക്രമിക്കാൻ എത്തിയതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
കമ്പിവടിയും, ഓടും കരിങ്കല്ലിൽ കഷണങ്ങളും ഉപയോഗിച്ചായിരുന്നു സനീഷിനു നേരെയുള്ള ആക്രമണം. തലയ്ക്ക് തന്നെ പല തവണ അടിയേറ്റു. തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നത് കണ്ട് വീട്ടിലുണ്ടായിരുന്ന പന്ത്രണ്ടു വയസുകാരി ബോധം കെട്ട് നിലത്തു വീഴുകയും ചെയ്തു. ഇവരെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റിന് പരിക്കേറ്റത്. പ്രദേശവാസികൾ ഓടിക്കൂടുകയും, പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് അക്രമി സംഘം ഇവിടെ നിന്നും രക്ഷപെട്ടത്.
ക്രിസ്മസ് ദിനത്തിലാണ് പരുത്തുംപാറയിൽ കുമ്പാടി സിഎസ്‌ഐ പള്ളിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായതും വിവാദമായി മാറിയതും. ഇതിനു പിന്നാലെയാണ് ഇപ്പോൾ വെള്ളുത്തുരുത്തിയിൽ എസ്എൻഡിപി യോഗം പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചിരിക്കുന്നത്.