play-sharp-fill
‘സിനിമയില്‍ കാണുന്ന പോലെ എന്നെ അറസ്റ്റ് ചെയ്തു തൂക്കിയെടുത്തതല്ല’; തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റാണ്; വിശദീകരണവുമായി ബാബുരാജ്

‘സിനിമയില്‍ കാണുന്ന പോലെ എന്നെ അറസ്റ്റ് ചെയ്തു തൂക്കിയെടുത്തതല്ല’; തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റാണ്; വിശദീകരണവുമായി ബാബുരാജ്

സ്വന്തം ലേഖകൻ

കൊച്ചി: തട്ടിപ്പ് കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച്‌ നടന്‍ ബാബുരാജ് രംഗത്ത്.താന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റാണെന്നും അരുണ്‍ എന്നയാളുടെ പരാതിയിൽ കോടതി എടുത്ത കേസാണ് തന്റേതെന്നും ബാബു രാജ് വിശദീകരിച്ചു.


അരുണ്‍ കൊടുത്ത കേസില്‍ ജാമ്യമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ച്‌ പൊലീസ് സ്റ്റേഷനില്‍ പോയതാണെന്നും ബാബു രാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് കൊടുത്തു ചതിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അക്കാര്യം വാസ്തവമല്ലെന്ന് ബാബുരാജ് വ്യക്തമാക്കി. 2022ലാണ് മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് വാങ്ങിയത്. നാല് വ്യക്തികളുടെ കയ്യില്‍ നിന്നാണ് ആ സ്ഥലം വാങ്ങിയത്. അതിനകത്തുള്ള 50 സെന്റ് സ്ഥലത്തിന് മാത്രമാണ് പട്ടയമില്ലാത്തത്. അത് എന്റെ ഭൂമിയില്‍പ്പെട്ട ഒരു സ്ഥലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യത്തില്‍ പറഞ്ഞാല്‍ എന്റെ സ്ഥലത്തിന് ചുറ്റുമിരിക്കുന്ന ഒരു പ്രോപ്പര്‍ട്ടിക്കും അവിടെ പട്ടയമില്ല. പണ്ട് നാല്‍പതുകളിലും അമ്പതികളിലും വന്ന് താമസിച്ച ആള്‍ക്കാരാണ്. ഞാന്‍ സ്ഥലം വാങ്ങുന്ന സമയത്ത് നാലഞ്ച് താമസക്കാരുണ്ടായിരുന്നു. എന്റെ പല സിനിമ സുഹൃത്തുക്കളും ആ സ്ഥലത്ത് കഥ എഴുതുന്നതിനായി ഇരുന്നിട്ടുണ്ട്. കാണാന്‍ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണത്. അങ്ങനെയാണ് നാലഞ്ച് കെട്ടിടങ്ങള്‍ കൂടി പണിത് ആ സ്ഥലം റിസോര്‍ട്ടിനായി വാടകയ്ക്ക് കൊടുത്തത്.

ആ സ്ഥലത്തിന് ലൈസന്‍സും പൊല്യൂഷനും മറ്റ് എല്ലാ രേഖകളുമുണ്ട്. 2016, 2017, 18 കാലങ്ങളില്‍ പരാതിക്കാരനായ അരുണും അയാളുടെ പാട്ണറും ചേര്‍ന്നാണ് ഈ റിസോര്‍ട്ട് വാടകയ്ക്ക് എടുത്ത് നടത്തിയത്. അതിന് ശേഷം അവര്‍ തമ്മില്‍ തെറ്റിപിരിഞ്ഞു. ഈ സമയത്ത് ഞാന്‍ അവരുടെ അഡ്വാന്‍സ് 70 ലക്ഷം രൂപ തിരിച്ച്‌ നല്‍കിയതാണെന്നും ബാബു രാജ് പറയുന്നു.

പട്ടയം ഇല്ലാത്ത സ്ഥലം കൊടുത്ത് കബളിപ്പിച്ചു എന്നാണ് അയാള്‍ പരാതി നല്‍കിയത്. മുഴുവന്‍ സ്ഥലത്താണ് റിസോര്‍ട്ട് ഇരിക്കുന്നത്. പട്ടയം ഇല്ലാത്ത കുറച്ച്‌ ഭൂമി അവിടെ ഉണ്ടെന്നേ ഉള്ളൂ. പട്ടയം ഇല്ലാത്തത് കൊണ്ട് ജി എസ് ടി എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി. എന്നാല്‍ അത് നുണയാണ്. കാരണം, ഈ സ്ഥലത്ത് രണ്ട് വര്‍ഷം അയാള്‍ റിസോര്‍ട്ട് നടത്തിയതാണ്.

ഞാന്‍ ഒരു സിനിമ നടന്‍ ആയത് കൊണ്ട് അയാള്‍ കുറേ പേരെ കൂടെ കൂട്ടി എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. 2016 മുതല്‍ ഇയാള്‍ റിസോര്‍ട്ട് നടത്തിയപ്പോള്‍ ടാക്‌സ് അടച്ചില്ല. ഇയാള്‍ ടാക്‌സ് അടയ്ക്കാത്തത് കൊണ്ട് പിഴയായി 50 ലക്ഷം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജ്പ്തി നോട്ടീസ് എന്റെ വീട്ടിലാണ് പതിച്ചത്.

ഇയാള്‍ കൊടുത്ത കേസില്‍ ജാമ്യം എടുക്കാന്‍ ഹൈക്കോടതിയില്‍ പോയതാണ്. ഈ കേസിന്റെ എഫ് ഐ ആര്‍ ക്വാഷ് ചെയ്യാനുള്ള നടപടി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യമേ കേസ് കൊടുത്ത് ഇയാളെ പുറത്താക്കിയതാണ്. അതുകൊണ്ട് എഫ് ഐ ആര്‍ നിലനില്‍ക്കില്ല. കോടതിയില്‍ ജാമ്യം എടുക്കാന്‍ പോയപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചത് കൊണ്ടാണ് സ്‌റ്റേഷനില്‍ പോയത്.

അവര്‍ക്ക് അറസ്റ്റ് ചെയ്യണമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യം എടുക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. അതിനാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ പോയത്. അല്ലാതെ സിനിമയില്‍ കാണുന്ന പോലെ എന്നെ അറസ്റ്റ് ചെയ്തു തൂക്കിയെടുത്തതല്ല. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമെടുത്ത് ഞാന്‍ ഉച്ചയ്ക്ക് തന്നെ വീട്ടില്‍ പോയി. അതിനാണ് ഇവിടെയുള്ള മാധ്യമങ്ങള്‍ തട്ടിപ്പ് കേസില്‍ ബാബുരാജ് അറസ്റ്റില്‍ എന്ന് വാര്‍ത്ത കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Tags :