
സ്വന്തം ലേഖകൻ
പത്തനംതിട്ട: പന്തളം സർവീസ് സഹകരണ ബാങ്ക് പണയ ഉരുപ്പടിയിൽ ജീവനക്കാരൻ തിരിമറി നടത്തിയെന്ന് ആരോപണം. ജീവനക്കാരനായ അര്ജുന് പ്രമോദിനെതിരെയാണ് ആരോപണം ഉയർന്നത്. 70 പവന് വരുന്ന പണയ സ്വര്‍ണം മറ്റൊരു ബാങ്കിലേക്ക് മാറ്റിയെന്നാണ് ആരോപണം. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
സ്വര്‍ണം കാണാതായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് അര്ജുന് സ്വര്‍ണം കടത്തുന്നത് വ്യക്തമായത്. ബാങ്ക് അധികൃതര്‍ ഇടപാടുകാരുമായി രഹസ്യമായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവം പുറത്തറിയുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ അര്ജുന് തന്നെ സ്വര്‍ണം തിരികെ ബാങ്കില്‍ എത്തിച്ചുവെന്നും സൂചനയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ക്രമക്കേട് സംബന്ധിച്ച് ബാങ്ക് അധികൃതർ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സിപിഎം പ്രവര്‍ത്തകനായ അര്ജുന് പാര്‍ട്ടി നോമിനിയായാണ് ബാങ്കില്‍ ജോലി ലഭിക്കുന്നത്. അര്‍ജുനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ ബാങ്കിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി.
കോൺഗ്രസ് നേതാക്കളായ നൗഷാദ് റാവുത്തർ, പന്തളം വാഹിദ്, സോളമൻ കാലായിൽ, പന്തളം നഗരസഭയിലെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് കെആർ വിജയകുമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ബിജെപിയുടെ പ്രതിഷേധ സമരത്തിനു പന്തളം മണ്ഡലം പ്രസിഡൻ്റ് ജി ഗിരീഷ് കുമാർ നേതൃത്വം നൽകി. നഗരസഭാ സമിതി പ്രസിഡൻ്റ് ഹരി കൊട്ടേത്ത്, പന്തളം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ കെ സീന, കൗൺസിലർമാരായ സൗമ്യ സന്തോഷ്, സൂര്യ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിൽ വച്ചിരുന്ന പണയ ഉരുപ്പടികൾ കഴിഞ്ഞ ദിവസം തിരിച്ചെടുക്കാൻ ചെന്നയാളിന് അതു ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. 150 പവനോളം സ്വർണ്ണം ഇങ്ങനെ മാറ്റിയതായാണ് പറയപ്പെടുന്നത്. ഇതിൽ കുറെ സ്വർണ്ണം തിരികെ കൊണ്ടു വച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
വർഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ബാങ്ക് ഭരണസമിതി.
പാർട്ടിയുടെ ഏരിയാ കമ്മിറ്റിയംഗമാണ് നിലവിലെ പ്രസിഡൻറ്. ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പണവും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയും ജനങ്ങൾ പങ്കുവയ്ക്കുന്നു. എന്നാൽ ബാങ്കിൽ നിന്നും പണയ സ്വർണ്ണം പുറത്തു പോയിട്ടില്ലെന്നും സിസിടിവി പ്രവൃത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടി ജീവനക്കാരൻ രാത്രിയിൽ ബാങ്ക് തുറന്ന് അകത്ത് കയറിയതിനെ പർവ്വതീകരിക്കുകയാണ് ചെയ്യുന്നതെന്നും പ്രസിഡന്റ് ഇ ഫാസിൽ പറയുന്നു.