പാറശാല ഷാരോണ്‍ വധക്കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കിനല്‍കിയെന്ന് പൊലീസ്; കുറ്റപത്രം സമര്‍പ്പിക്കുന്നത് ഗ്രീഷ്മ അറസ്റ്റിലായി 85ാമത്തെ ദിവസം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.

കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തുനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബ‌ര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍വച്ച്‌ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ഗ്രീഷ്മയുടെ നിര്‍ദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോണ്‍ റെക്കാഡ് ബുക്കുകള്‍ തിരികെ വാങ്ങുന്നതിനായി വീട്ടില്‍ പോയതായിരുന്നു.

റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോണ്‍ അല്പസമയം കഴിഞ്ഞ് ഛര്‍ദ്ദിച്ച്‌ അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലര്‍ത്തിയ കഷായം കഴിച്ചപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവ‌ര്‍പ്പ് മാറാനെന്ന പേരില്‍ ജ്യൂസും ഗ്രീഷ്മ നല്‍കിയിരുന്നു.

പുറത്തുവന്ന ശേഷവും ഛ‌ര്‍ദ്ദിച്ച ഷാരോണ്‍ റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം അടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം കുടിക്കാന്‍പോലും കഴിയാതെ വന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ഇവിടെ ചികിത്സയിലിരിക്കെ വൃക്കയും കരളുമുള്‍പ്പെടെ ആന്തരികാവയവങ്ങള്‍ തകരാറിലായി. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് ഷാരോണിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തി.

മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ നവംബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.