വാഹനത്തിനു ചുറ്റും ആദ്യമൊന്ന് കറങ്ങി, ഫോൺ വിളിക്കുന്നതായി അഭിനയം, ഒടുക്കം സ്കൂട്ടറുമായി സ്കൂട്ടായി ; ഈരാറ്റുപേട്ടയിൽ അതിവിദഗ്ധമായി സ്കൂട്ടർ മോഷ്ടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വാഹനത്തിനു ചുറ്റും ആദ്യമൊന്ന് കറങ്ങി , ഫോൺ വിളിക്കുന്നുവെന്ന വ്യാജേന വീണ്ടും വാഹനത്തിന് അരികിലെത്തി, പിന്നീട് സ്കൂട്ടറുമായി ഒറ്റമുങ്ങൽ. സംഭവം എന്താണെന്നല്ലേ? ഈരാറ്റുപേട്ടയിൽ റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറുമായി മുങ്ങിയ യുവാവിന്റെ നാടകീയ രംഗങ്ങളാണിവ. ആളുകളെ പറ്റിക്കാനായെങ്കിലും സിസിടിവിയെ പറ്റിക്കാൻ മോഷ്ടാവിനു കഴിഞ്ഞില്ല.

ആളുകളുടെ ശ്രദ്ധ തിരിക്കാൻ വാഹനത്തിന് ചുറ്റും കറങ്ങിയ ശേഷം ഫോൺ വിളിക്കുന്നുവെന്ന വ്യാജേനെയെത്തിയാണ് മോഷ്ടാവ് വണ്ടിയുമായി കടന്നു കളഞ്ഞത്. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയിലെ എംഇഎസ് കവലയിലൂടെ ജീൻസും ഷർട്ടുമിട്ട് തോളിൽ ബാഗുമായി വരുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. മാസ്ക് ധരിച്ച യുവാവ് റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറിനടുത്ത് കടത്തിണ്ണയിൽ ഇരുന്ന് ഫോൺ വിളിച്ചു. ഫോൺ വിളിച്ചുകൊണ്ട് തന്നെ മെല്ലെ വണ്ടിക്കടുത്തേക്ക് നടന്നെത്തി. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കിയ സ്വന്തം വണ്ടി പോലെ സീറ്റിലിരുന്ന് താക്കോൽ തിരിച്ച് വാഹനവുമായി ഒറ്റപ്പോക്ക്.

മൊത്തം രണ്ടു മിനിറ്റിൽ നൈസായി വണ്ടിയും ചൂണ്ടി യുവാവ് കടന്നുകളഞ്ഞു. പാലാ പന്ത്രണ്ടാം മൈൽ സ്വദേശി രാമചന്ദ്രന്റെ KL 35 K 2406 വണ്ടിയാണ് ഇന്ന് രാവിലെ മോഷ്ടിക്കപ്പെട്ടത്. മുഖത്ത് മാസ്കുണ്ടായിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. താക്കോൽ എടുക്കാതെ വണ്ടി പാർക്ക് ചെയ്തതാണ് വിനയായത്. സിസിടിവി ദൃശ്യങ്ങൾക്കു പിന്നാലെ അന്വേഷണം നടത്തുകയാണ് പൊലീസ്.