
സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനില്‍ സര്‍ക്കാരിൻ്റെ കടുംവെട്ട്; സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്ന് ഉത്തരവ്
സ്വന്തം ലേഖിക
തിരുവനന്തപുരം: അനര്‍ഹര്‍ക്കുള്ള ആനുകൂല്യം ഒഴിവാക്കുന്നതിന്‍റെ പേരില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനിലും സര്‍ക്കാരിന്‍റെ കടും വെട്ട്.
സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്നാണ് ഉത്തരവ്. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവര്‍ക്കെ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആണ് ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികളോട് സര്‍ക്കാരിന്‍റെ ഈ നയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിപിഎല്‍ കാര്‍ഡ് ഉള്ളവര്‍ക്കും,ഒരു ലക്ഷത്തില്‍ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുമാണ് പ്രതിമാസം 1600 രൂപ ഭിന്നശേഷി പെന്‍ഷന്‍. 40 ശതമാനം ഭിന്നശേഷിയാണ് മാനദണ്ഡം.
എന്നാല്‍ ഈ രീതിയില്‍ പെന്‍ഷന്‍ വിതരണം ഇനി വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. പെന്‍ഷന് വേണ്ടി സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ, UDID കാര്‍ഡോ ഹാജരാക്കണം.
എന്നാല്‍ കേന്ദ്രനിയമപ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 5 വയസ്സ് വരെ, 5 മുതല്‍ 10 വയസ്സ് വരെ,10 മുതല്‍ 18 വയസ്സ് വരെയും താത്കാലികമായാണ് സര്‍ട്ടിഫിക്കറ്റ്.
18 വയസ്സിന് കഴിഞ്ഞാല്‍ മാത്രമെ സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കിട്ടൂ. അതും കഴിഞ്ഞ് രണ്ട് വര്‍ഷം വേണം കേന്ദ്രസര്‍ക്കാരിന്‍റെ UDID കാര്‍ഡ് കൈയ്യില്‍ കിട്ടാന്‍.
സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതോടെ പല പഞ്ചായത്തുകളും പെന്‍ഷന്‍ തുടരാനാകില്ലെന്ന് അറിയിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കത്തയച്ച് തുടങ്ങി. കുട്ടികളെ പരിപാലിക്കുന്നതിന് ജോലി വരെ ഉപേക്ഷിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ മുന്നിലേക്കാണ് ഇടിത്തീ പോലെ ഈ തീരുമാനമെത്തുന്നത്.