
നേരിട്ട് ഹാജരാകാതെ ഇൻസ്പെക്ടർ പി ആർ സുനു; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി ; പുറത്താക്കാനുള്ള നടപടിക്ക് ഒരുങ്ങി ഡിജിപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ സിഐ പി ആര്‍ സുനു ഡിജിപിക്ക് മുന്നില്‍ ഹാജരായില്ല. ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി സുനു മറുപടി നൽകി. ഇതോടെ തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ ഇന്നു പൊലീസ് ആസ്ഥാനത്തു നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആർ.സുനുവിന് ഡിജിപി നൽകിയ നിർദേശം. എന്നാൽ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 11ന് പൊലീസ് മേധാവിയുടെ ചേംബറിലെത്തി സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. തുടര്‍ന്ന് ഡിസംബര്‍ 31ന് സുനു പൊലീസ് മേധാവിക്ക് മുന്നില്‍ ഇ മെയില്‍ വഴി വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് പോലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാവാൻ ഡിജിപി നോട്ടീസ് നൽകിയത്.
ഇതോടെ പിരിച്ചു വിടലിനായുള്ള തുടർനടപടിയിലേക്ക് കടക്കാൻ ആഭ്യന്തര വകുപ്പും തീരുമാനിച്ചു.പി.ആർ സുനുവിനെതിരെ പൊലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നായിരുന്നു ഡി.ജി.പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.ആറ് ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍ പ്രതിയാണ്. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്.