
സ്വന്തം ലേഖകൻ
തൃശ്ശൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിനതടവ്. തൃശ്ശൂർ പഴയന്നൂർ സ്വദേശി മനീഷിനെയാണ് (25) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിച്ചതിന് 27 കൊല്ലം കഠിനതടവും 75000 രൂപ പിഴയുമാണ് ശിക്ഷ.
അമ്മൂമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന 15 കാരിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി പ്രതി ഉപദ്രവിച്ചെന്നായിരുന്നു കേസ്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി അവ വച്ച് കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയും ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയിൽ കേസെടുത്ത പഴയന്നൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്ത പ്രതി പിന്നീട് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി.
എന്നാൽ ഇയാൾ 2021 ജൂലൈയിൽ 210 കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊടകര പൊലീസിൻ്റെ പിടിയിലാവുകയും ചെയ്തു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെ വീണ്ടും ജാമ്യം തേടി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തതോടെ കോടതി ജാമ്യം നിഷേധിച്ചു.
വിചാരണയുടെ അവസാന ഘട്ടത്തിൽ തൻ്റെ പ്രായവും ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ശിക്ഷയിൽ ഇളവ് തേടാൻ ശ്രമം നടത്തി. എന്നാൽ പ്രായമോ പശ്ചാത്തലമോ പരിഗണിക്കേണ്ട കുറ്റകൃത്യങ്ങളല്ല പ്രതി ചെയ്തത് എന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് കോടതി ശിക്ഷിച്ചത്.



