
സ്വന്തംലേഖകൻ
കൊച്ചി: കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കു ഹൈക്കോടതിയുടെ വിമർശനം. മാനേജിങ് ഡയറക്ടർക്ക് കെ എസ് ആർ ടി സി യിൽ എന്താണു പണിയെന്നും കസേരയിലിരുന്ന് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. അനുരഞ്ജന ചർച്ചയ്ക്കായി ലേബർ കമ്മിഷണർക്കു തൊഴിലാളികളുടെ പണിമുടക്ക് നോട്ടീസ് കൈമാറിയില്ലെന്നു കെ.എസ്.ആർ.ടി.സി.തന്നെ അറിയിച്ചപ്പോഴാണു തച്ചങ്കരി എന്തെടുക്കുകയാണെന്നു കോടതി ചോദിച്ചത്.
നോട്ടീസ് കിട്ടിയശേഷം സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി നിർദ്ധേശിച്ചിരുന്നു. ഇതിനു മറുപടിയായാണ് നോട്ടീസ് ലേബർ കമ്മിഷണർക്കു കൈമാറിയിട്ടില്ലെന്നു കോർപ്പറേഷൻതന്നെ അറിയിച്ചത്. മകരവിളക്ക് തിരക്കും ഹർത്താലും കാരണമാണു നോട്ടീസ് കൈമാറാൻ വൈകിയതെന്നായിരുന്നു കോർപ്പറേഷന്റെ മറുപടി. ഇതിലൊക്കെ നിങ്ങൾക്ക് എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. ജീവനക്കാർക്കു കുടിശിക നൽകിയെന്നും അവർ പുതിയ ചില ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ അറിയിച്ചു. അടുത്തയാഴ്ച ചർച്ചയുണ്ടെന്നു സർക്കാരും വ്യക്തമാക്കി.