
ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം: മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി;മാഹിൻകണ്ണ് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ കൊന്നിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്നാട് അതിർത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിൻകണ്ണ് പൊലീസിന് കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
പ്രതികളായ മാഹിൻകണ്ണും റുഖിയയും വിദ്യയേയും മകൾ ഗൗരിയെയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്‍പ വ്യക്തമാക്കിയിരുന്നു. 2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊന്നിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാൻ റുഖിയ നിർബന്ധിച്ചുവെന്ന് മാഹിൻകണ്ണ് പറഞ്ഞതായി റൂറൽ എസ് പി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു.