കത്ത് വിവാദം ആളിക്കത്തുന്നു; തിരുവനന്തപുരം സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം; മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം; കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമായവർ ഉൾപ്പെടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങി
തിരുവനന്തപുരം : കോർപ്പറേഷനിൽ കത്ത് നിയമന വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതൽ പ്രതിഷേധം നടക്കുന്നുണ്ട്. വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല.
മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്. മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധകരുടെ ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടയ്ക്ക് കല്ല് ഉപയോഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി. പ്രധാന ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. ഇതിനിടെ കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമാവർ ഉൾപ്പെട്ടയുള്ളവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി.
ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. ഇതിനിടെ ഇവിടേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവും വൈകാതെ എത്തും. ഇരു മുന്നണികളുടെയും പ്രതിഷേധം മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്.