
ഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളിയാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആറാഴ്ച ദില്ലിയിൽ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി അറിയിച്ചു.
കേരളത്തിലെത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. അന്വേഷണം പൂർത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സർക്കാറിന്റെ ആവശ്യം കോടതി തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.ഹാഥറസ് പെൺകുട്ടിക്ക് നീതി കിട്ടണം എന്നു പറയുന്നത് കുറ്റകൃത്യമാണോയെന്നും കാപ്പൻ സഞ്ചരിച്ച കാറിൽനിന്ന് കണ്ടെടുത്ത ലഘുലേഖകളിൽ അപകടകരമായ എന്താണുള്ളതെന്നും കോടതി ചോദിച്ചു. കാപ്പനെതിരെ കൂട്ടുപ്രതിയുടെ മൊഴിയുണ്ടെന്ന യു.പി സർക്കാർ വാദവും കോടതി തള്ളി.







