ക്ഷേത്രത്തിലേക്ക് പോയ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 17 പേർക്ക് പരിക്ക്

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ദേശീയ പാതയിൽ ആലപ്പുഴ ചേപ്പാട് കവലയിൽ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവർ തിരുവനന്തപുരം കൊല്ലോട് എസ്.എസ്. ഭവനിൽ എസ്. ഷാരോൺ (26) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികളടക്കം 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട്, കായംകുളം സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയണ്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽനിന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ടെമ്പോ ട്രാവലറിലെ യാത്രക്കാർ. വാഹനം ആദ്യം മുമ്പിലുണ്ടായിരുന്ന ലോറിയിൽ മുട്ടിയിരുന്നു. തുടർന്ന് വാഹനം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ, പിന്നാലയെത്തിയ ലോറി ട്രോവലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മേട്ടുപ്പാളയത്ത് നിന്ന് പച്ചക്കറിയുമായി കായംകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് ട്രാവലറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറി ട്രാവലറിനു പുറത്തേക്ക് മറിഞ്ഞു. അപകടത്തെ തുടർന്ന് രണ്ടരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.