
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന വെളിപ്പെടുത്തൽ ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം ; യൂട്യൂബ് വിഡിയോ പരിശോധിക്കും
സ്വന്തം ലേഖകൻ
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന് യുട്യൂബ് ചാനലിലൂടെ ആരോപിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സാമൂഹ്യ പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ പൊലീസിന്റെ അന്വേഷണം.
പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കുന്നതില്‍ തീരുമാനം. പരാതിക്കിടയാക്കിയ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്‍സര്‍ സുനി കുറ്റക്കാരനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫ. കുസുമം ജോസഫ് തൃശൂര്‍ റൂറല്‍ എസ്പിക്കു പരാതി നല്‍കിയത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.
ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിക്ക് എതിരെ കേസെടുത്ത് നടപടികള്‍ സ്വീകരിക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പള്‍സര്‍ സുനിക്കെതിരെ കുറ്റകൃത്യം അറിഞ്ഞയുടനെ കേസെടുത്തിരുന്നെങ്കില്‍ പിന്നീടുള്ള പല ലൈംഗിക അതിക്രമങ്ങളും തടയാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെട്ട ഒരു കുറ്റകൃത്യം നടന്നിട്ട് കേസെടുക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ്.
സ്ത്രീകള്‍ക്ക് എതിരെ ആവര്‍ത്തിച്ച് ലൈംഗിക കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലാണ് അയാള്‍ എന്ന് ഒരു വനിതാ പൊലീസ് ഓഫീസര്‍ക്ക് മനസ്സിലായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നത് ഞെട്ടിക്കുന്നു എന്നും പരാതിയില്‍ പറയുന്നു.
തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.