![കോവിഡ് പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തിയത് താര സുന്ദരിയുടെ പ്രൗഢിയോടെ; തടവുകാരില്‍ കൂടുതല്‍ പരോള്‍ കിട്ടുക ഷെറിന് മാത്രം; വാര്‍ഡന്മാര്‍ക്കെല്ലാം ഷെറിനെ പേടി; സന്ദര്‍ശകര്‍ കൂടുതലും പ്രമുഖര്‍; പേരിന് മാസ്‌ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യല്‍ക്കാരി ഇപ്പോഴും വിഐപി; കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിനുള്ളിൽ സുഖവാസമോ? കോവിഡ് പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തിയത് താര സുന്ദരിയുടെ പ്രൗഢിയോടെ; തടവുകാരില്‍ കൂടുതല്‍ പരോള്‍ കിട്ടുക ഷെറിന് മാത്രം; വാര്‍ഡന്മാര്‍ക്കെല്ലാം ഷെറിനെ പേടി; സന്ദര്‍ശകര്‍ കൂടുതലും പ്രമുഖര്‍; പേരിന് മാസ്‌ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യല്‍ക്കാരി ഇപ്പോഴും വിഐപി; കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിനുള്ളിൽ സുഖവാസമോ?](https://i0.wp.com/thirdeyenewslive.com/storage/2022/06/IMG-20220627-WA0060.jpg?fit=958%2C1280&ssl=1)
കോവിഡ് പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തിയത് താര സുന്ദരിയുടെ പ്രൗഢിയോടെ; തടവുകാരില്‍ കൂടുതല്‍ പരോള്‍ കിട്ടുക ഷെറിന് മാത്രം; വാര്‍ഡന്മാര്‍ക്കെല്ലാം ഷെറിനെ പേടി; സന്ദര്‍ശകര്‍ കൂടുതലും പ്രമുഖര്‍; പേരിന് മാസ്‌ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യല്‍ക്കാരി ഇപ്പോഴും വിഐപി; കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിനുള്ളിൽ സുഖവാസമോ?
സ്വന്തം ലേഖിക
തിരുവനന്തപുരം: താര സുന്ദരിയുടെ പ്രൗഢിയോടെ തിരിച്ചു വരവ്.
കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ യാത്രയാക്കാന്‍ എത്തിയ ആഡംബര വാഹനങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും. ഒറ്റ നോട്ടത്തില്‍ ഒരു സിനിമ താരം വരുന്നു എന്ന് തോന്നുവെന്നാണ് ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ ഷെറിന്റെ മടങ്ങി വരവിനെ കുറിച്ച് പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു മാസം മുന്‍പാണ് ഷെറിന്‍ കോവിഡ് പരോള്‍ കഴിഞ്ഞ് കണ്ണൂര്‍ വനിത ജയിലില്‍ തിരിച്ചെത്തിയത്.
ഏതു സര്‍ക്കാര്‍ ഭരിച്ചാലും തടവുകാരില്‍ കൂടുതല്‍ പരോള്‍ കിട്ടുക ഷെറിന് മാത്രമായിരിക്കും. ഇക്കുറിയും കോവിഡിന്റെ ചെലവില്‍ ഷെറിന്‍ മാസങ്ങളോളം പുറത്ത് തന്നെയായിരുന്നു. മുന്‍പും ഷെറിന് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചത് വിവാദത്തിനും പരാതികള്‍ക്കും ഇടവെച്ചിരുന്നു.
ജയിലിനുള്ളിലും ഷെറിന്‍ വി ഐ പി തന്നെയാണ്. വാര്‍ഡന്മാര്‍ക്കെല്ലാം ഷെറിനെ പേടിയാണ്. ജയിലിലെ ജോലി തയ്യലാണെങ്കിലും തോന്നുമ്പോള്‍ മാത്രം തുന്നാന്‍ പോകുന്ന സ്വഭാവമാണ് ഷെറിന്റേത്. മാസ്‌ക്കും നൈറ്റിയും നന്നായി തുന്നുമെങ്കിലും തയ്യല്‍ പണിക്കോ മറ്റ് മെയ്യനങ്ങിയുള്ള പണികള്‍ക്കോ ഷെറിന് താല്പര്യമില്ല.
മിക്കവാറും ദിവസങ്ങളിലും ഷെറിന് സന്ദര്‍ശകര്‍ ഉണ്ട്. അതും വി ഐ പി കള്‍. സന്ദര്‍ശരില്‍ ജയില്‍ വകുപ്പില്‍ നിന്നും വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്ന അടക്കം പറച്ചിലും ജയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ട്.
ഭക്ഷണ കാര്യത്തിലും ഇഷ്ടനിഷ്ടങ്ങളിലും ജയിലിനുള്ളില്‍ ഷെറിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഷെറിനെ സഹായിക്കാനായി ഉന്നതങ്ങളില്‍ നിന്നുവരെ ഇവിടെ വിളി എത്താറുണ്ടെന്നാണ് വിവരം. ഷെറിന്‍ ആദ്യം തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. അവിടെ വിശിഷ്ട വ്യക്തികള്‍ എത്തുമ്പോള്‍ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു.
മൊബൈല്‍ ഫോണ്‍ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. അന്ന് വനിതാ ജയിലിലെ ചില വനിതാ വാര്‍ഡര്‍മാരാണു ഫോണ്‍ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാര്‍ഡ് ഊരിയ ശേഷം സ്വന്തം മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ജയില്‍ അടുക്കളയില്‍ പ്ലഗില്‍ കുത്തിവയ്ക്കും. ഷെറിന്‍ കൈവശമുള്ള സ്വന്തം സിം കാര്‍ഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കുമായിരുന്നു. ഇതു സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയായിരുന്ന ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോണ്‍ ചോദിച്ചു.
എന്നാല്‍ ജീവനക്കാര്‍ നല്‍കിയില്ല. അതോടെ ഷെറിന്റെ ഫോണ്‍വിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിന്‍ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോണ്‍ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകള്‍ സഹിതം അന്വേഷണ റിപ്പോര്‍ട്ട് മുകളിലോട്ടു പോയി. അങ്ങനെ ശിക്ഷാ നടപടിയുടെ ഭാഗമായാണ് ഷെറിനെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റിയത്.
വിയ്യൂരിലും ഷെറിന്‍ ബാഹ്യ സ്വാധീനങ്ങള്‍വെച്ച് ആളാവാന്‍ തുടങ്ങിയിരുന്നു. കഠിനജോലിയൊന്നും പറ്റില്ല. വെയില്‍ കൊള്ളാന്‍ വയ്യ. സെല്ലില്‍ നിന്നു ജയില്‍ ഓഫിസിലേക്കു നടക്കുമ്പോള്‍ വെയിലു കൊള്ളാതിരിക്കാന്‍ ഷെറിന് അന്ന് ഒരു കുട അനുവദിക്കുകയും ചെയ്തു. ജയില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരമായിരുന്നു ഇത്. സംഭവം വിവാദമായിരുന്നു.
എന്നാല്‍, ഷെറിനെ വനിതാ ഓപ്പണ്‍ ജയിലില്‍ എത്തിക്കാന്‍ ചില ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ വാശി പിടിച്ചുവെങ്കിലും നടന്നില്ല. വിയ്യൂരില്‍ ഇവര്‍ പ്രശ്നക്കാരിയായി തുടങ്ങിയതോടെ സുപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയും ഷെറിനാണ്. പരോള്‍ കാലാവധി തീര്‍ന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിര്‍ധനയായ തടവുകാരിക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തേക്കു പരോള്‍ നിഷേധിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. 2010 ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ഷെറിനു ജീവ പര്യന്തം ശിക്ഷ വിധിച്ചത്.