
സ്വന്തം ലേഖകൻ
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും കേസിലെ രണ്ടാം പ്രതിയുമായ നവാസ് വണ്ടാനത്തിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തേ നവാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിഭാഷക പരിഷത്ത് നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. അതേസമയം, മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.
കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കും. ശേഷം അവരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശനിയാഴ്ച നടന്ന റാലിക്കിടെയായിരുന്നു സംഭവം. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് വിദ്വേഷ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.









