കനത്ത മഴ; കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണി; കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിൽ അതീവജാഗ്രത
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണി.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയാണ് ഉണ്ടായത്. ഇന്നു രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മഴ കൂടിയതോടെ ഇവിടങ്ങളില്‍ പലരും വീടുകളില്‍ കിടന്നുറങ്ങാന്‍ ഭയപ്പെട്ടിരുന്നു. കനത്ത ജാഗ്രതയിലായിരുന്നു പ്രദേശവാസികള്‍.
അതിനിടെ കോട്ടയം ജില്ലയുടെ മറ്റുഭാഗങ്ങളിലും കനത്ത് മഴയാണുണ്ടാത്. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ് മീനച്ചിലാര്‍ കരകവിഞ്ഞു. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
ഇന്നലെ രാത്രി 11 മണിയോടെയാണു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. മൂന്നിലവ് രണ്ടാറ്റുമുന്നി- വാകക്കാട് റോഡില്‍ വെള്ളം കയറി. മീനച്ചിലാറ്റില്‍ ജലനിരപ്പ് പലയിടത്തും ഇരുകരകള്‍ കവിഞ്ഞു.
ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, അരുവിത്തുറ കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായ്ക്കു സമീപം മൂന്നാനിയില്‍ വെള്ളം കയറി.
പാലാ തൊടുപുഴ റോഡില്‍ മുണ്ടുപാലത്തും കൊല്ലപ്പള്ളിയിലും പാലാ രാമപുരം റോഡില്‍ കരൂരിലും വെള്ളം കയറി. ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.
ഇടമറ്റം – പൈക റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. മണിമലയാറ്റിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്.