മന്ത്രവാദി യുവതിയെ പീഡിപ്പിച്ചത് 79 ദിവസം, മുറിയില്‍ രണ്ടരവയസ്സുള്ള മകനും; മോചിപ്പിച്ച് പൊലീസ് : ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളുമാണ് യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്
സ്വന്തം ലേഖകൻ
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ രണ്ടരമാസത്തോളം മന്ത്രവാദിയുടെ ബലാത്സംഗത്തിനിരയായ യുവതിയെ പൊലീസ് മോചിപ്പിച്ചു. മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. യുവതിയുടെ രണ്ടരവയസ്സുള്ള മകനും ഇതേ വീട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. രണ്ടരവയസ്സുള്ള മകന്റെ കണ്മുന്നിലിട്ടാണ് ബലാത്സംഗം ചെയ്‌തെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭര്‍ത്താവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃമാതാപിതാക്കളും കേസിലെ പ്രതികളാണ്.
ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളുമാണ് യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. 2017- ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം ഉപദ്രവം നേരിട്ടു. യുവതിയും ഭര്‍ത്താവും തമ്മിലും പ്രശ്‌നങ്ങള്‍ രൂക്ഷമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെയാണ് മന്ത്രവാദി ഭര്‍തൃവീട്ടിലെത്തി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കമെന്ന് വാഗ്ദാനം ചെയ്തത്. യുവതിയെ ഏതാനുംമാസം തന്നോടൊപ്പം താമസിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഭര്‍തൃമാതാവ് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
തനിക്ക് ബോധം വന്നപ്പോള്‍ മന്ത്രവാദിയുടെ മുറിയിലായിരുന്നു. രണ്ടരവയസ്സുള്ള മകനും മുറിയിലുണ്ടായിരുന്നു. തുടര്‍ന്ന് 79 ദിവസം തുടര്‍ച്ചയായി മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്.
തടങ്കലില്‍ പാര്‍പ്പിച്ച യുവതിക്കും കുഞ്ഞിനും മന്ത്രവാദി ഭക്ഷണമെല്ലാം നല്‍കിയിരുന്നു. ഏപ്രില്‍ 28-ന് ഇയാള്‍ മൊബൈല്‍ ഫോണ്‍ എടുക്കാതെ വീട്ടില്‍നിന്ന് പുറത്തുപോയി. ഇതോടെയാണ് വിവരം മറ്റുള്ളവരെ അറിയിക്കാനായതെന്നും യുവതി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ യുവതി മാതാപിതാക്കളെ വിളിച്ചാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബം പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
അതേസമയം, പോലീസ് എത്തിയപ്പോഴേക്കും മന്ത്രവാദി വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.