
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് ഭാര്യയെ കുത്തികൊലപ്പെടുത്തിയ ബിനോയിക്കുണ്ടായിരുന്നത് കടുത്ത സംശയ രോഗവും പല വിചിത്ര സ്വഭാവങ്ങളുമെന്ന് ബന്ധുക്കൾ.
ഭാര്യയുടെ ഫോട്ടോ മക്കള്‍ എടുക്കുന്നത് പോലും ഇയാള്‍ വിലക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സിനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പോലും ബിനോയ് സമ്മതിച്ചിരുന്നില്ല. സംശയരോഗത്തെ തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു.
രാത്രി ചെറിയൊരു അനക്കം കേട്ടാല്‍ പോലും ബിനോയ് വീടിന് ചുറ്റും റോന്തുചുറ്റും. ഇതിന്റെ പേരില്‍ ഭാര്യയോട് വഴക്കിടക്കുകയും ചെയ്തിരുന്നു. രാത്രി ഇയാള്‍ വീടിന്റെ വാതിലുകള്‍ പൂട്ടിയ ശേഷം മറ്റൊരു താഴിട്ടു കൂടി പൂട്ടും. എന്നിട്ട് ഈ താക്കോല്‍ സ്വന്തം തലയണക്കടിയിലാണ് സൂക്ഷിച്ചിരുന്നത്. ബിനോയിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നുള്ള കുടുംബവഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് കരുതുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സിനി ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തുമെന്നും പോലീസ് അറിയിച്ചു. പ്രതിയായ ബിനോയ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ച കോട്ടയം പൈക മല്ലികശ്ശേരിയില്‍ സിനി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംശയരോഗത്തെ തുടര്‍ന്ന് സിനിയെ ഭര്‍ത്താവ് കണ്ണമുണ്ടയില്‍ ബിനോയ് ജോസഫ് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഏപ്രില്‍ ഒന്‍പതാം തീയതി രാത്രിയാണ് സംഭവം. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് സിനിയുടെ മരണ കാരണം. കറിക്കത്തി ഉപയോഗിച്ചാണ് ബിനോയ്, സിനിയുടെ കഴുത്തില്‍ കുത്തിയത്. വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടര്‍ന്ന് സിനിയുമായി തുടര്‍ച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇവരുടെ മക്കള്‍ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്. സിനിയുടെ നിലവിളി കേട്ടെത്തിയ മക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം പോലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു.