
സ്വന്തം ലേഖകൻ
ഡൽഹി: പഞ്ചാബിൽ ഇനിമുതൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. കൂടുതൽ തവണ എംഎൽഎമാരായവർക്ക് ഓരോ ടേമിനും വെവ്വേറെ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. എംഎൽഎമാർക്കുള്ള കുടുംബ പെൻഷൻ റദ്ദാക്കുകയും ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു.
എത്രതവണ എംഎൽഎമാരായാലും ഇനി ഒരു പെൻഷന് മാത്രമേ അർഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും ‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം എഎപി ഉയർത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചാബിലെ ഒരു മുൻ എം.എൽ.എയുടെ ആദ്യ ടേം പെൻഷൻ പ്രതിമാസം 75,150 രൂപയാണ്, തുടർന്നുള്ള ഓരോ ടേമിനും അയാൾക്ക് 50,100 രൂപ പെൻഷന് അർഹതയുണ്ട്. പിന്നീട് അവരുടെ പെൻഷൻ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ 5% ൽ നിന്ന് 10% ആയി ഉയർത്തുകയും ചെയ്തു. ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും സഭയിൽ വരിക പോലും ചെയ്യുന്നില്ല.
ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരുണ്ട്. ഇത് സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയാണ്. പാർലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവർ പെൻഷൻ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ പർഗത് സിംഗ് എഎപി സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് എത്തി. “ഭഗവന്ത്മാൻ സർക്കാരിന്റെ ‘ഒരു എംഎൽഎ-ഒരു പെൻഷൻ’ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് പഞ്ചാബിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കും. പ്രധാന പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കും”. പർഗത് സിംഗ് ട്വീറ്റ് ചെയ്തു.









