play-sharp-fill
രാജപ്പന്‍ കൊലക്കേസ്: 18 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷം പ്രതികളായ സഹോദരങ്ങള്‍ ജയിലിലേക്ക്

രാജപ്പന്‍ കൊലക്കേസ്: 18 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷം പ്രതികളായ സഹോദരങ്ങള്‍ ജയിലിലേക്ക്

സ്വന്തം ലേഖിക
പാലാ: വീടിന്റെ കക്കൂസിന് മേലേയ്ക്ക് റബര്‍ കമ്ബ് ഒടിഞ്ഞുവീണത് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട അയല്‍വാസിയെ വാക്കത്തിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നീണ്ട 18 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷം പ്രതികള്‍ ജയിലിലേക്ക്.

പാലാ മുത്തോലി പടിഞ്ഞാറ്റിന്‍കര തിരുവേലിക്കല്‍ ജംഗ്ഷനില്‍ പിറവിക്കോട്ട് രാജപ്പന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെയാണ് ജയിലില്‍ അടയ്ക്കുന്നത്.


2004ലായിരുന്നു കേസിനാസ്പദമായ സംഭവം. രാജപ്പന്റെ അയല്‍വാസികളായ കളരിക്കല്‍ പീറ്റര്‍, ഇയാളുടെ സഹോദരങ്ങളായ സ്റ്റീഫന്‍, ജോണി, മേരി എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒന്നാം പ്രതിയായ പീറ്റര്‍ നേരത്തെ മരണമടഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിന്ന പീറ്ററിന്റെ പുരയിടത്തിലെ റബര്‍മരം വെട്ടിമാറ്റണമെന്ന് രാജപ്പന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പീറ്റര്‍ ഇതിന് തയാറായില്ല. ഇതിനിടെ റബര്‍മരം ഒടിഞ്ഞ് രാജപ്പന്റെ വീടിന് മേലേയ്ക്ക് പതിക്കുകയും ആസ്ബസ്റ്റോസ് ഷീറ്റിട്ട കക്കൂസ് തകരുകയും ചെയ്തു.

തുടര്‍ന്ന് മരം വെട്ടിമാറ്റാനെത്തിയ പീറ്ററും രാജപ്പനുമായി വാക്കുതര്‍ക്കമുണ്ടായി.

രാത്രിയോടെ പീറ്ററും സഹോദരങ്ങളും വീട്ടില്‍ അതിക്രമിച്ചുകയറി രാജപ്പനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കിടങ്ങൂര്‍ പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ കോട്ടയം സെഷന്‍സ് കോടതി ഒന്നാംപ്രതി പീറ്ററെ ഏഴ് വര്‍ഷവും മറ്റ് പ്രതികളെ അഞ്ച് വര്‍ഷം വീതവും കഠിന തടവിന് ശിക്ഷിച്ചു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തില്‍ കഴിഞ്ഞു. ഇതിനിടയിലാണ് ഒന്നാം പ്രതി പീറ്റര്‍ മരിച്ചത്.

നിലവിലുള്ള പ്രതികള്‍ ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കണമെന്നും പ്രതികളെല്ലാവരും 75000 രൂപാവീതം പിഴയടയ്ക്കണമെന്നും ഇതില്‍ ഒരു ലക്ഷം രൂപാ രാജപ്പന്റെ വിധവയ്ക്ക് നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ അനുവദിച്ചില്ല.

ആദ്യഘട്ടത്തില്‍ പൊലീസ് പ്രതികളെ പിടകൂടാന്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച്‌ എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലാ ഡി.വൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജയിലിടയ്ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് രാജപ്പന്റെ മകന്‍ വിനോദ് പറഞ്ഞു.