ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല; പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നും കോവിഡ് പരിശോധിച്ച യുവാവിന് നഷ്ടമായത് 85,000 രൂപ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റിയതോടെ പണം നഷ്ടമായതായി യുവാവിന്റെ പരാതി. വിദേശ യാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നൽകിയ തെറ്റായ ഫലം 85,000 രൂപയുടെ നഷ്ടുമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ കിഴക്കെ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്നോസ്റ്റിക് ക്ലിനിക് പൂട്ടിച്ചു. വിദേശ യാത്രക്കായി 21 നാണ് അരുൺ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഫലം നെഗറ്റീവ് എന്ന് സ്ഥാപനം വൈകിട്ടോടെ അരുണിനെ രേഖാമൂലം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
25 ന് വിദേശത്ത് പോകുന്നതിനായി തുടർന്ന് അരുൺ 85000 രൂപ ചെലവിട്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി പത്തോടെ സ്ഥാപനത്തിൽ നിന്നു അരുണിനെ ബന്ധപ്പെട്ട് ഫലം പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു.
ആദ്യം ലഭിച്ച ഫലവുമായി അരുൺ നേരിട്ട് എത്തിയതോടെ ലാബ് അധികൃതർ അത് വാങ്ങി നശിപ്പിക്കാനൊരുങ്ങി. തുടർന്നാണ് പരാതി നൽകിയത്. ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും പ്രവർത്തനത്തിന് അനുയോജ്യമല്ലെന്നു കണ്ടെത്തിയാണ് അനുമതി നിഷേധിച്ചതെന്ന് നഗരസഭാ ചെയർപഴ്സൻ എസ് കുമാരി വ്യക്തമാക്കി.