
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഓഫിസര്‍ക്ക് പോക്‌സോ കേസില്‍ ജാമ്യമില്ല.
പ്രതിക്ക് ജാമ്യം നിരസിച്ച തിരുവനന്തപുരം പോക്‌സോ കോടതി പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലടച്ചു. കേസില്‍ ഒന്നാം പ്രതിയും വിതുര പൊലീസ് സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസറുമായ പാലോട് പച്ച കളിപ്പാറ റോസ് ഹില്ലില്‍ ശശിധരന്‍ മകന്‍ അനൂപിനെ (39) യാണ് റിമാൻഡ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൗരവമേറിയ കൃത്യം ചെയ്ത സ്വാധീനമുള്ള പൊലീസുകാരനായ പ്രതിക്ക് ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ച് ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കുമെന്നും നിരീക്ഷിച്ചാണ് ജഡ്ജി വി ആര്‍ രജനീഷ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
ഇരയുടെ പിതാവും മാതാവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിതുര സ്റ്റേഷനില്‍ കേസ് എടുത്തിരുന്നു. സ്റ്റേഷനില്‍ എത്തിയ കുട്ടിയുടെ മാതാവിന് സഹായ വാഗ്ദാനങ്ങള്‍ നല്‍കി അനൂപ് സ്ത്രീയുമായി അടുപ്പത്തിലായി.
തുടര്‍ന്ന് ആ വീട്ടില്‍ നിത്യസന്ദര്‍ശകനായി മാറിയ പ്രതി പല പ്രാവശ്യം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി വിവരം അമ്മയെ ധരിപ്പിച്ചെങ്കിലും അമ്മ പ്രതിക്ക് കൂട്ടുനിൽക്കുകയായിരുന്നു.
കുട്ടിയുടെ മാതാവ് കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ അനൂപ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു.
ഹൈക്കോടതിയില്‍ രണ്ടാം ജാമ്യഹര്‍ജി സമര്‍പ്പിച്ചെങ്കിലും പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയായ പോക്‌സോ കോടതിയില്‍ ഹാജരാക്കാനും അന്ന് തന്നെ ജാമ്യഹര്‍ജി തീര്‍പ്പാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോടതി നിർദേശ പ്രകാരം അറസ്റ്റ് ചെയ്ത് വിതുര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹാജരാക്കിയ പൊലീസ് ഓഫീസറെയാണ് ജാമ്യം നിരസിച്ച് ജയിലിലടച്ചത്.



