play-sharp-fill
വിവാഹം നടന്നത് നവംബര്‍ 10ന്; സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; പിടിക്കപ്പെടുമെന്നായപ്പോൾ യുവതി ആത്മഹത്യ ചെയ്തു

വിവാഹം നടന്നത് നവംബര്‍ 10ന്; സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; പിടിക്കപ്പെടുമെന്നായപ്പോൾ യുവതി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

തേനി: സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഭുവനേശ്വരിയാണ് ആത്മഹത്യ ചെയ്തത്.


കഴിഞ്ഞ നവംബര്‍ 10-നായിരുന്നു ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ ഹണിമൂൺ യാത്രക്കിടെയാണ് ഗൗതമിനെ കൊല്ലാൻ ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്. തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ഭയമാണ് ഇതിനൊക്കെ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശിക കേബിൾ ടിവി ജീവനക്കാരനാണ് ഗൌതം. സ്കൂൾതലം മുതൽ സ്പോർട്സിൽ മികവ് പുലർത്തിയിരുന്ന ഭുവനേശ്വരി പൊലീസിലും പട്ടാളത്തിലേക്കുമുള്ള കായിക മത്സര പരീക്ഷകള്‍ പാസാകാനായി പരിശീലനം നേടി വരികയായിരുന്നു. പരിശീലനം കഴിഞ്ഞ് സേനയില്‍ ചേരാനുള്ള എഴുത്ത് പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാര്‍ ഗൌതവുമായി ഭുവനേശ്വരിയുടെ വിവാഹം തീരുമാനിച്ചത്. ഇതോടെ തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് അവര്‍ ഭയന്നു. വിവാഹ ശേഷം ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് ഭയന്ന ഭുവനേശ്വരി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

ഗൗതമിനെ കൊലപ്പെടുത്താനായി ഭുവനേശ്വരി, ഗൂഡല്ലൂരില്‍ തനിക്കൊപ്പം പരിശീലന ക്ലാസില്‍ പങ്കെടുത്തിരുന്ന തേനി ഹനുമന്ധന്‍പെട്ടി സ്വദേശിയായ ഇരുപത് വയസ്സുകാരൻ ആന്റണിക്ക് ക്വട്ടേഷന്‍ നല്‍കി. ഇതിനായി ഭുവനേശ്വരി തന്‍റെ മൂന്ന് പവന്‍റെ മാല പണയം വച്ച് 75,000 രൂപ സംഘടിപ്പിച്ച് ആന്റണിക്ക് കൈമാറി. ഈ പണം ഉപയോഗിച്ച് ആന്റണി ഒരു കേരളാ രജിസ്ട്രേഷന്‍ കാര്‍ സംഘടിപ്പിച്ചു. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ മാസം രണ്ടിന് ഭുവനേശ്വരിയും ഭര്‍ത്താവ് ഗൌതവും ലോവര്‍ പെരിയാര്‍ – തേക്കടി ഭാഗത്തേക്ക് ഹണിമൂൺ യാത്രക്ക് പുറപ്പെട്ടു.

തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടിൽപ്പാലത്ത് കാഴ്ചകൾ കാണാനായി സ്‌കൂട്ടർ റോഡരികില്‍ നിര്‍ത്തി ഇരുവരും സംസാരിച്ചു കൊണ്ട് അൽപ ദൂരം മുന്നോട്ട് നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കാണപ്പെട്ടു. വാഹനം തള്ളിക്കൊണ്ട് ഗൌതം നീങ്ങുന്നതിനിടെ കാറിൽ പുറകെയെത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ ഗൗതം വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തുടര്‍ന്ന്, കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ക്വട്ടേഷന്‍ സംഘം ഗൌതമിനെ മര്‍ദ്ദിച്ചു. എന്നാല്‍, ഈ സമയം മറ്റ് വാഹനങ്ങള്‍ അതുവഴി വന്നതിനാല്‍ സംഘാംഗങ്ങള്‍ കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് ഗൌതം പൊലീസില്‍ പരാതി നല്‍കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ക്വട്ടേഷൻ സംഘത്തിലെ ആന്റണി, പ്രദീപ്, മനോജ് കുമാര്‍, ആല്‍ബര്‍ട്ട് എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെ താൻ പിടിക്കപ്പെടുമെന്ന് തീർച്ചപ്പെടുത്തിയ ഭുവനേശ്വരി ആത്മഹത്യ ചെയ്യുകയായിരുന്നു.