മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേരുടെ മരണം നടന്ന രാത്രിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ ഒരു വിഐപി കൂടി ഉണ്ടായിരുന്നുവെന്ന് സൂചന; യുവതികളെ ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായി സാക്ഷിമൊഴി
സ്വന്തം ലേഖകൻ
കൊച്ചി: മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ഒരു വിഐപി കൂടി ഉണ്ടായിരുന്നെന്ന് സൂചന.
അപകടം നടന്ന രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തില്‍ ഓടിച്ച ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്റെ നാട്ടുകാരനാണ് ‘വിഐപി’. ഇയാള്‍ നമ്ബര്‍ 18 ഹോട്ടലിലുണ്ടായിരുന്നെന്ന രഹസ്യ വിവരമാണു പൊലീസിനു ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ ലഭിച്ച വിവരം പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത്.
കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസില്‍ ഏറെ പ്രാധാന്യമുണ്ട്.
സംഭവ ദിവസം രാത്രി ഹോട്ടലില്‍ നിന്നു കാറില്‍ അമിതവേഗത്തില്‍ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. കേസില്‍ ‘വിഐപി’ക്കു പങ്കുണ്ടോയെന്നു വ്യക്തമാകാന്‍ ഹോട്ടലുടമയുടെ മൊഴിയെടുക്കണം.
ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങള്‍ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്ബര്‍ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതില്‍, പാര്‍ക്കിങ് ഏരിയ, ഡിജെ പാര്‍ട്ടി ഹാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.