കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിന് ശേഷം; ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല; ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിന് ശേഷമാണുള്ളത്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുമ്പോൾ കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തെ കോവിഡാനന്തര ചികില്‍സയെങ്കിലും സൗജന്യമായി നല്‍കിക്കൂടേ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

നിലവില്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്നും കോവിഡാനന്തര ചികില്‍സയ്ക്ക് പണം ഈടാക്കുന്നുണ്ട്. ഇത് ശരിയായ നടപടിയാണോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു.

എന്നാൽ ചെറിയ തുക മാത്രമാണ് കോവിഡാനന്തര ചികില്‍സയ്ക്ക് ഈടാക്കുന്നതെന്നാണ് സര്‍ക്കാരിൻ്റെ മറുപടി. മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്നു മാത്രമാണ് പണം ഈടാക്കുന്നതെന്നും സർക്കാർ പറഞ്ഞു.

ഒരുമാസം 27,000 രൂപ വരുമാനം ഉള്ളവരാണ് ഈ പരിധിയില്‍ വരുന്നത്. ഇവര്‍ ഒരു മാസം കോവിഡാനന്തര ചികില്‍സയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറി വാടകയായി മാത്രം നല്‍കേണ്ടി വരും.
പിന്നെ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ എന്തുചെയ്യുമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.