പ്രസവിച്ചത് ജീവനറ്റ കുഞ്ഞിനെ; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതര്‍; മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നിട്ടും പ്രശ്‌നമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; ഗുരുതര ചികിത്സാ പിഴവിന് ഇരയായത് ഇരുപത്തിമൂന്ന്കാരി
സ്വന്തം ലേഖകന്‍
കൊല്ലം: ചാത്തന്നൂരില്‍ കടുത്തവേദനയുമായെത്തിയ ഗര്‍ഭിണിയായ 23കാരിയെ പരിശോധിക്കുക പോലും ചെയ്യാതെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് തിരിച്ചയച്ചതായി ആരോപണം. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടില്‍ താമസിക്കുന്ന, കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയാണ് (23) ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത്.
8 മാസം ഗര്‍ഭിണിയായ യുവതി നാല് ദിവസത്തിന് ശേഷം കൊല്ലം ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു. ബുദ്ധിമുട്ട് രൂക്ഷമായതോടെ 15ന് പുലര്‍ച്ചെ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്തപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മരുന്ന് കുത്തി വച്ചതോടെ അരമണിക്കൂറിനുള്ളില്‍ പ്രസവിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിട്ട് അഞ്ചോ ആറോ ദിവസമായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാരീരിക അസ്വസ്ഥതയും വേദനയും കാരണം പരവൂര്‍ നെടുങ്ങോലം രാമറാവു മെമോറിയല്‍ താലൂക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രി എന്നിവിടങ്ങളിലാണ് മീരയും ഭര്‍ത്താവും ചികിത്സ തേടി എത്തിയത്. ഗര്‍ഭാരംഭം മുതല്‍ രാമറാവുവില്‍ ചികിത്സ തേടിയിരുന്ന യുവതിക്ക് വയറുവേദന കൂടിയപ്പോള്‍ വിക്ടോറിയയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താല്‍ അവിടെ അഡ്മിറ്റ് ചെയ്യാതെ എസ് എ ടിയിലേക്ക് റഫര്‍ ചെയ്തു.
ഇതിനിടെ വേദന അല്‍പം കുറഞ്ഞതിനാല്‍ വീട്ടിലേക്ക് മടങ്ങിയ ദമ്പതികള്‍ 13ന് എസ് എ ടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടര്‍ പരിശോധിക്കുക പോലും ചെയ്തില്ലെന്ന് മീരയും ഭര്‍ത്താവും പറയുന്നു.