Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: യൂത്ത് കോണ്‍ഗ്രസിന്റെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ ഏഴ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം റദ്ദാക്കി കോടതി. ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്ന ഹുസൈന്‍ മുഹമ്മദ്, അമല്‍ഷാജി എന്നിവരുടെ ഹര്‍ജിയിലാണ് ചങ്ങനാശേരി മുന്‍സിഫ് കോടതിയുടെ വിധി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, വരണാധികാരി മുരുകന്‍ മണിരത്‌നം തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ നല്‍കിയ ഹുസൈന്‍ മുഹമ്മദ്, അമല്‍ഷാജി എന്നിവര്‍ 750 രൂപ വീതം അടച്ച് നോമിനേഷന്‍ നല്‍കിയിരുന്നു. 25-02-2020ല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ ഇത് ലംഘിച്ച് ഗ്രൂപ്പ് ചര്‍ച്ചകള്‍ പ്രകാരം ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതിന് എതിരെയായിരുന്നു ഹര്‍ജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയെ അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. പലവട്ടം നോട്ടിസ് നല്‍കിയിട്ടും ആരും ഹാജരായിരുന്നില്ല 2020 ഓഗസ്റ്റ് 21ന് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. സംസ്ഥാന വ്യാപകമായി 750 രൂപ വീതം വാങ്ങിയത് ഗുരുതര അഴിമതിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതികളുണ്ട്. കോവിഡ് കാലമായതിനാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകര്‍ക്ക് കോടതിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. കൃത്യമായ വക്കാലത്ത് നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ ഒരു വിഭാഗത്തിന്റെ മാത്രം വാദം കേട്ട് കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇത് നീക്കം ചെയ്യുന്നതിനായി അടുത്ത ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.