
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപതുവയസുകാരന് ഒൻപത് വർഷം കഠിന തടവ്. റാത്തിക്കൽ സ്വദേശിയായ മുണ്ട സലിമിനാണ് (70)ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കു പുറമേ നാൽപതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.
ലൈംഗിക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ അടുക്കളയിൽ അതിക്രമിച്ചു കയറിയ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 452, 354 എ (2), പോക്സോ നിയമം 7, 8 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷൻ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും, പന്ത്രണ്ട് രേഖകൾ ആധാരമാക്കുകയും ചെയ്ത കേസിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് ഇന്ത്യൻ ശിക്ഷാനിയമം 452 പ്രകാരം 5 വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ ശിക്ഷയ്ക്കും, പോക്സോ നിയമം വകുപ്പ് 8 പ്രകാരം നാല് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴശിക്ഷയ്ക്കുമാണ് കോടതി വിധിച്ചത്.
ശിക്ഷ ഒരേ കാലാവധിയിൽ പൂർത്തിയാക്കണമെന്നും, പിഴ തുക അതിക്രമത്തിന് വിധേയയായ കുട്ടിക്ക് നൽകണമെന്നും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
വർക്കല പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹ്സിൻ ഹാജരായി.



