കൊവിഡിൻ്റെ മറവിൽ വിഷമൽസ്യം എത്തുന്നു; നശിപ്പിച്ചത് രണ്ട് ലക്ഷം കിലോ ഫോർമാലിൻ ചേർത്ത മൽസ്യം
സ്വന്തം ലേഖകൻ
തൊടുപുഴ: കോവിഡ് മറയാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം കേരളത്തിലെ വിപണിയിലെത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത രണ്ട് ലക്ഷം കിലോയിലധികം മത്സ്യം.
ഭക്ഷ്യസുരക്ഷ വകുപ്പ് കോവിഡ് ഒന്നും രണ്ടും തരംഗ കാലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിലവാരമില്ലാത്ത ആയിരക്കണക്കിന് കിലോ മത്സ്യം പിടികൂടി നശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയങ്ങളില്‍ നടന്ന മത്സ്യക്കടത്ത് പരിശോധന ശക്തമായതോടെ പിന്നീട് കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും ഇപ്പോഴും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം മത്സ്യം പിടികൂടുന്നുണ്ട്.
കോവിഡ് വ്യാപനകാലത്ത് ഒന്നര വര്‍ഷത്തിനിടെ ഭക്ഷ്യസുരക്ഷ വകുപ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി 2,02,065 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഓപറേഷന് സാഗരറാണി എന്ന പേരിലുള്ള പരിശോധനയുടെ ഭാഗമായി നിയമലംഘനം കണ്ടെത്തിയ 641 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ഭക്ഷ്യസുരക്ഷ ജോയന്റ് കമീഷണര്‍ എം. മോനി പറഞ്ഞു.
10,217 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് വില്പനക്ക് വെച്ചതും കേടായതുമായ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. മത്സ്യലേല മാര്‍ക്കറ്റുകള്‍, പൊതുവിപണികള്‍, മത്സ്യവില്പന ശാലകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഐസ് മീനും തമ്മിലുള്ള മിശ്രണത്തില്‍ നിയമാനുസൃത അനുപാതം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ വ്യാപാരികള്‍ക്കെതിരെയും നടപടിയെടുത്തു. ഗുരുതര നിയമലംഘനം നടത്തുന്ന മത്സ്യവ്യാപാരികള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ചില കേസുകള്‍ കോടതിയുടെ പരിഗണനയിലുമുണ്ട്.
ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൂടുതലായി എത്തുന്നത്.
തിരിച്ചറിയാതിരിക്കാന്‍ നല്ല മത്സ്യത്തോടൊപ്പം ഇടകലര്‍ത്തി വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ശക്തമാക്കിയതോടെ അടുത്തിടെ ഇത്തരം മത്സ്യത്തിൻ്റെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ അധികൃതര്‍ പറയുന്നു.