
തേർഡ് ഐ ബ്യൂറോ
കണ്ണൂർ: കഴിഞ്ഞ പിണറായി സർക്കാരിനെ പിടിച്ച് കുലുക്കിയ തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ, കണ്ണൂരിലെ സി.പി.എമ്മിന് അഴിയാക്കുരുക്കായി മറ്റൊരു സ്വർണ്ണക്കടത്ത്. സി.പി.എം കണ്ണൂർ ലോബിയുടെ ഉറ്റമിത്രമായ അർജുൻ ആയങ്കിയാണ് പാർട്ടിയെ ഇപ്പോ വെട്ടിലാക്കിയത്.
രാമനാട്ടുക്കര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്ജുന് ആയങ്കിയുമായ ബന്ധമുള്ളവര്‍ കണ്ണുരില്‍ നിന്നും മുങ്ങുന്നതായാണ് റിപ്പോർട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അര്‍ജുനനെതിരെ കസ്റ്റംസ് വല മുറുക്കിയതോടെയാണ് കണ്ണൂരിലെ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ മുങ്ങുന്നത്. പലരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഫെയ്സ് ബുക്ക് അക്കൗണ്ടുകളും ബ്ളോക്ക് ചെയ്തിട്ടുണ്ട്.
ഇതിനിടെ അര്ജുന് ആയങ്കി കൂടുതല്‍ നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
അര്ജുന് ആയങ്കി ഉപയോഗിച്ച വാഹനം ഡിവൈഎഫ്ഐ നേതാവിന്റെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനമെന്നതാണ് രേഖകള്‍ പറയുന്നത്.
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ മൊബൈല്‍ നമ്പര്‍ അര്ജുന് ആയങ്കിയുടെതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അര്ജുന് ആയങ്കിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്റെ ചിത്രങ്ങളുണ്ടായിരുന്നു. അര്‍ജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഒരാഴ്ചയായി തന്റെ കാര്‍ കാണാനില്ലെന്ന് കാട്ടി സജേഷ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന തിരിച്ചറിവിലാണ് സജേഷ് പരാതി നല്‍കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ സജേഷിനെ കാണാനില്ലെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം. എന്നാല്‍ ഈ വിഷയത്തില്‍ സിപിഎം ഇതു വരെ പ്രതികരിച്ചിട്ടില്ല.
സജേഷിന് ഇത്തരത്തില്‍ ഒരു കാറുള്ള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കാറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടത് സജേഷിന്റെ കാര്‍ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
നേരത്തെ അര്ജുന് ആയങ്കിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കരിപ്പൂരില്‍ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
സ്വര്‍ണം അര്ജുന് കൈമാറുന്നതിന് തനിക്ക് പ്രതിഫലമായി 40000 രൂപയും വിമാനടിക്കറ്റും ലഭിച്ചതെന്ന് ഷഫീഖ് മൊഴി നല്കി. എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ബോക്സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയത്. എയര്‍പോര്‍ട്ടിന് പുറത്ത് കാത്ത് നില്‍ക്കുമെന്നായിരുന്നു അര്ജുന് ആയങ്കി അറിയിച്ചത്.
ധരിച്ചിരിക്കുന്ന ഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ഷര്‍ട്ട് ഇടണമെന്ന് അര്ജുന് ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണം ഷെഫീഖില്‍ നിന്നു വാങ്ങാനായിരുന്നു അര്‍ജുന്റെ പദ്ധതി. എന്നാല്‍ ഇതിനു മുമ്പേ ഷഫീഖ് പിടിയിലാവുകയായിരുന്നു.
നിലവില്‍ ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവെന്റീവ് വിഭാഗം ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. അഴീക്കോടുള്ള വീടിന്റെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷഫീഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു.