Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോന്നി: കോവിഡ് പരിശോധനക്ക് സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളില്‍ തറച്ച പതിനേഴുകാരന്‍ വേദനകൊണ്ട് പുളഞ്ഞത് മൂന്നു ദിവസം.

മങ്ങാരം കല്ലുവിളയില്‍ മനോജിന്റെ മകനും കോന്നി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ജിഷ്ണു മനോജിന്റെ മൂക്കിലാണ് അപകടകരമായ നിലയില്‍ കോവിഡ് സ്ട്രിപ്പിന്റെ അഗ്രഭാഗം ഒടിഞ്ഞ് തുളച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷ്ണു താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനായി എത്തിയപ്പോഴാണ് സംഭവം.

നഴ്സ് ജിഷ്ണുവിന്റെ മൂക്കിന്റെ ഇടതു ദ്വാരത്തില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനിടെ സ്ട്രിപ്പ് രണ്ടായി ഒടിഞ്ഞു പോയി. ഒടിഞ്ഞഭാഗം മൂക്കിലുണ്ടെന്ന് ജിഷ്ണു അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ അങ്ങനെ വരില്ലെന്ന് പറഞ്ഞ് മൂക്കിന്റെ വലതു ദ്വാരത്തില്‍ നിന്ന് മറ്റൊരു സ്ട്രിപ്പ് ഉപയോഗിച്ച്‌ സ്രവം ശേഖരിച്ചു. മൂക്കിനുള്ളില്‍ ഒടിഞ്ഞ ഭാഗം ഉണ്ടെന്നും ശക്തമായ വേദനയുണ്ടെന്നും ജിഷ്ണു ആവർത്തിച്ചെങ്കിലും ജീവനക്കാർ ചെവിക്കൊണ്ടില്ല.രോഗമായതിനാലാണ് വേദനയെന്ന് പറഞ്ഞ് തിരികെ വിടുകയും ചെയ്തു.

വീട്ടിലെത്തിയ ശേഷം നിര്‍ത്താതെയുള്ള തുമ്മല്‍ തുടരുകയും വേദന ഉണ്ടാകുകയും ചെയ്തു. ഞായറാഴ്ച കോവിഡ് പോസിറ്റീവാണെന്ന് റിസള്‍ട്ടും വന്നതിനാൽ ആശുപത്രിയില്‍ പോകാനും കഴിഞ്ഞില്ല.

ശക്തമായ തുമ്മല്‍ തുടര്‍ന്നപ്പോഴാണ് മൂക്കില്‍ ഒടിഞ്ഞിരുന്ന സ്ട്രിപ്പിന്റെ ഭാഗം തെറിച്ചു പുറത്തേക്ക് വന്നത്. ആരോഗ്യ പ്രവർത്തകരുടെ ഗുരുതരമായ പിഴവിനെതിരെ ജിഷ്ണുവിന്റെ പിതാവ് മനോജ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.