
സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ്
സ്വന്തം ലേഖകൻ
കൊച്ചി: വലിയ ചിലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്‌ഷോര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, രാജഗിരി തുടങ്ങിയ സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമായാണ് മിലാപ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ്ങിനെക്കുറിച്ച് അറിവില്ലാത്ത വന്‍ ചിലവ് വരുന്ന ചികിത്സകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് മിലാപ്പിലൂടെ ധനം സമാഹരിക്കാന്‍ ആശുപത്രികള്‍ തന്നെ അവസരം ഒരുക്കുന്നു.
കൊച്ചിയിലെ പ്രമുഖ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനായ ഡോ. അഭിഷേക് യാദവ് തന്നെ പല രോഗികള്‍ക്കും ചികിത്സയ്ക്കുള്ള ധനസമാഹരണത്തിന് മിലാപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗിയുടെ സമ്പൂര്‍ണ സുഖം പ്രാപിക്കലാണ് ഏതൊരു ഡോക്ടറുടെയും പ്രധാന ലക്ഷ്യം. എന്നാല്‍ ചികിത്സയിലൂടെ രോഗം സുഖപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ചികിത്സയ്ക്കുള്ള സാമ്പത്തികശേഷിയില്ലെന്നത് വിഷമമുണ്ടാക്കുന്നതാണെന്ന് ഡോ. അഭിഷേക് പറയുന്നു. അത്തരം രോഗികള്‍ക്ക് മിലാപ് പോലുള്ള ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമുകള്‍ ഏറെ സഹായകമാണെന്നും ഡോ. അഭിഷേക് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ കരള്‍ രോഗവുമായി കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഒരു മാസം മാത്രം പ്രായമുള്ള ബേബി റാബീയെ രക്ഷിക്കാന്‍ അടിയന്തര കരള്‍ മാറ്റിവെയ്ക്കല്‍ അല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. മിലാപ്പിലൂടെ നടത്തിയ ധനസമാഹരണ കാമ്പയിന്‍ അവര്‍ക്ക് സഹായകമായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ റാബീ പൂര്‍ണമായി സുഖം പ്രാപിച്ചിരിക്കുകയാണ്. സമാനമായി ടി സെല്‍ ലിംഫോമ, ഗല്ലിയന്‍ ബാരെ സിന്‍ഡ്രോം എന്നീ രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശി 45 കാരിയായ കവിത ഷാജിക്കായി മിലാപ്പിലൂടെ 4.25 ലക്ഷം രൂപയാണ് സമാഹരിച്ചത്.