
തേർഡ് ഐ ബ്യൂറോ
ബംഗളൂരൂ: സംസ്ഥാനത്ത് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രതിരോധത്തിലേയ്ക്ക് തള്ളിവിട്ട ബംഗളൂരു ലഹരിക്കടത്ത് കേസിൽ പാർട്ടിയ്ക്ക് അൽപം ആശ്വാസം. കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതിപ്പട്ടികയിൽ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഇല്ലെന്നതാണ് പാർട്ടിയ്ക്ക് ആശ്വാസമായിരിക്കുന്നത്.
കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ബിനീഷ് കോടിയേരിയുടെ പേര് പ്രതിപ്പട്ടികയിലില്ല. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ബിനീഷിനെതിരായ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരികെ വിട്ടുനല്‍കിയതായും ബംഗളൂരുവിലെ 33ാമത് സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്‌ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന ജയിലില്‍ റിമാന്‍ഡിലാണ്.
ഇതിനിടെ , മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. എന്‍ഫോഴ്സ്‌മെന്റ് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 11നായിരുന്നു ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്.
100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് തള്ളുന്നത്. നാളെ ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ തീരുമാനം.
കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.