play-sharp-fill
കോട്ടയം നഗരമധ്യത്തിൽ എം.എൽ റോഡിൽ വാഹനാപകടം: സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കടത്തിണ്ണയിൽ കിടന്നുറങ്ങുന്നയാൾ മരിച്ചു; മരിച്ചത് മാർക്കറ്റിലെ തടത്തിപ്പറമ്പ് സ്വദേശി

കോട്ടയം നഗരമധ്യത്തിൽ എം.എൽ റോഡിൽ വാഹനാപകടം: സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കടത്തിണ്ണയിൽ കിടന്നുറങ്ങുന്നയാൾ മരിച്ചു; മരിച്ചത് മാർക്കറ്റിലെ തടത്തിപ്പറമ്പ് സ്വദേശി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കവലയിൽ സ്വകാര്യ ബസിനടിയിലേയ്ക്കു കുഴഞ്ഞു വീണയാൾക്കു ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാ(കുഞ്ഞുകൊച്ച് – 40)ണ് മരിച്ചത്. ചുഴലിയുടെ അസ്വസ്ഥതകളുള്ള രാജേഷിന്, പ്രമേഹത്തെ തുടർന്നു ബലക്കുറവും ഉണ്ടായിരുന്നു.


ചുഴലിയുണ്ടായതിനെ തുടർന്നു രാജേഷ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി സ്വകാര്യ ബസിന് അടിയിലേയ്്ക്കു വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ ചന്തക്കവലയിൽ എം.എൽ റോഡിലെ ഷാപ്പിനു മുന്നിലായിരുന്നു സംഭവങ്ങൾ. ഷാപ്പിനു മുന്നിലെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു രാജേഷ്. കടത്തിണ്ണയിൽ നിന്നും മുന്നോട്ട് എഴുന്നേറ്റ രാജേഷ് നടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി, റോഡരികിലേയ്ക്കു വീഴുകയായിരുന്നു.

ഈ സമയം ഇതുവഴി എത്തിയ കോട്ടയം – കോളനി റൂട്ടിലോടുന്ന സാൽവിയ ബസിന്റെ അടിയിലേയ്ക്കു രാജേഷ് വീഴുകയായിരുന്നു. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും, ബസിന്റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ബസ് നിർത്തിയെങ്കിലും രാജേഷ് മരിച്ചിരുന്നു.

അപകടത്തെ തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ്, അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്നു, എം.എൽ റോഡിൽ ഗതാഗതം തടസപ്പെട്ടു. അവിവാഹിതനായ രാജേഷ് എം.എൽ റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണ് എന്നു പൊലീസ് അറിയിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.