റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത് : കെ.എസ്.എഫ്. ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തോമസ് ഐസക്

റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത് : കെ.എസ്.എഫ്. ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തോമസ് ഐസക്

സ്വന്തം ലേഖകൻ

ആലപ്പുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇയുടെ ശാഖകളിൽ ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ മന്ത്രി നിർദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പരിശോധനയ്ക്കായി എത്തിയ വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി സ്വീകരിച്ചിരിക്കുന്നത്.

വളരെ പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം പരിശോധനകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ‘ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെഎസ്എഫ്ഇ മാനേജ്‌മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

‘പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്’ മന്ത്രി തോമസ് ഐസക് ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യകതമാക്കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്.

റെയ്ഡ് വിവരങ്ങൾ അനൌദ്യോഗികമായി ചോർത്തിയത് കെഎസ്എഫ്ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കെഎസ്എഫ്ഇ നൽകിയ റിപ്പോർട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.