കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുമായി വരാമെങ്കിൽ ബിനീഷിനെ കാണാം ; കോടതി അനുമതി ഉണ്ടായിട്ടും അഭിഭാഷകരെ തിരിച്ചയച്ച് ഇ.ഡി
സ്വന്തം ലേഖകൻ
ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ ഇന്നും അനുവദിക്കാതെ എൻഫോഴ്സ്മെന്റ്്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിലപാട് എടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കോടതി അഭിഭാഷകർക്ക് ബിനീഷിനെ കാണാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ന് അനുമതി ഉണ്ടായിട്ടും ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയ്ക്കുകയായിരുന്നു. കോടതിയുടെ നിർദേശത്തിന് എതിരായി ഇഡി പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും പങ്കുണ്ടെന്ന് ഇഡി റിപ്പോർട്ട് നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.
ഇതിനിടയിലാണ് ബിനീഷിനെ കാണാനായി എത്തിയ അഭിഭാഷകരെ എൻഫോഴ്സ്മെന്റ് തിരിച്ചയച്ചത്.