ഒടുവിൽ ‘പിഴ’ രക്ഷകനായെത്തി ; കരിപ്പൂർ വിമാനദുരന്തത്തിൽ നിന്നും അഫ്‌സലും നൗഫലും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒടുവിൽ ‘പിഴ’ രക്ഷകനായെത്തി ; കരിപ്പൂർ വിമാനദുരന്തത്തിൽ നിന്നും അഫ്‌സലും നൗഫലും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തരായിട്ടില്ല. അപ്പോഴും കരിപ്പൂര് വിമാന അപടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് അഫ്‌സലും നൗഫലും.

കരിപ്പൂർ ദുരന്തത്തിൽ നിന്നും തലനാരിഴക്കാണ് കണ്ണൂർ സ്വദേശി അഫ്‌സലും മലപ്പുറം സ്വദേശി നൗഫലും രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കരിപ്പൂരിൽ ലാൻഡിംഗിനിടെ തകർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ അഫ്‌സലിന്റെയും നൗഫലിന്റെയും പേരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോര്ഡിംഗ് പാസ് ലഭിച്ച് ഇവരുടെ പേര് പട്ടികയിൽ ഇടംപിടിച്ചെങ്കിലും പിഴയുടെ പേരിൽ അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു.

മട്ടന്നൂർ പെരിയത്തിൽ സ്വദേശിയായ അഫ്‌സൽ അബുദബി മിന ഈത്തപ്പഴം മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികെയായിരുന്നു. എന്നാൽ ജൂണ് 10ന് വിസ കാലാവധി കഴിഞ്ഞു. വിമാന ടിക്കറ്റ് ലഭ്യമാകാത്തതിനാൽ ആഗസ്റ്റ് ഏഴു വരെ തങ്ങുകയായിരുന്നു.

ഇതേ തുടർന്ന് എയർപോട്ടിൽ ബോർഡിംഗ് പാസ് എടുത്ത ശേഷം എമിഗ്രേഷനിൽ എത്തിയപ്പോൾ അധികമായി താമസിച്ചതിന് 1,000 ദിർഹം (20,000 രൂപ) പിഴ അടക്കണം. കൈയിലുളള 500 ദിർഹം കൊടുത്തു. ബാക്കി സുഹൃത്ത് എത്തിച്ചു നൽകിയപ്പോഴേക്കും അഫ്‌സലില്ലാതെ പറന്ന് അകന്നിരുന്നു.

തിരുന്നാവായ സ്വദേശി വെട്ടന് നൗഫല് ഷാർജ സ്‌കൂളിലെ ജോലിക്കാരനായിരുന്നു. കോവിഡ് കാരണം സ്‌കൂള് അടച്ചതിനാൽ ജോലിയില്ലാതാവുകയായിരുന്നു. അവസാനമാണ് നാട്ടിലേക്ക് മടങ്ങാന് തീരുമാനിച്ചത്. വെള്ളിയാഴ്ച ദുബായ് വിമാന താവളത്തിൽ കോവിഡ് പരിശോധനയും കഴിഞ്ഞ് ബോർഡിംഗ് പാസുമായി ഡിപ്പാർച്ചർ ലോഞ്ചിൽ ഇരിക്കുന്ന സമയത്താണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ വന്ന് പിഴ അടയ്ക്കാത്തതിനാല് യാത്ര ചെയ്യാനാവില്ലെന്ന് അറിയിച്ചത്.

നിരാശനായി മുറിയിൽ എത്തിയപ്പോഴായിരുന്നു ഇരുവരും വിമാന അപകട വാർത്ത അറിയുന്നത്. പിഴ നൽകിയിയെങ്കിലും വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇരുവരും.