
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപയുമായി 43 ചീട്ടുകളിക്കാരെ പിടികൂടിയ സംഭവത്തിൽ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തേയ്ക്കും. കോടികൾ മറിയുന്ന ചീട്ടുകളി ക്ലബിൽ നിന്നും പണം ഒഴുകുന്നത് സംബന്ധിച്ചും, കേസിലെ പ്രതിയായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിന്റെ കോടികളുടെ സമ്പാദ്യത്തെപ്പറ്റിയുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക. ചുരുങ്ങിയ കാലത്തിനുള്ളിൽ മാലം സുരേഷ് സമ്പാദിച്ച നൂറു കോടിയ്ക്കു മുകളിലുള്ള സ്വത്തിനെപ്പറ്റിയാണ് അന്വേഷണം ആരംഭിക്കുന്നത്.
ഇത്തരത്തിൽ കോടികൾ കുമിഞ്ഞു കൂടുന്ന ചീട്ടുകളി കളത്തെപ്പറ്റിയുള്ള കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും അടക്കമുള്ള കേന്ദ്ര ഏജൻസികളിലേയ്ക്കു എത്താതിരിക്കുന്നതിനു വേണ്ടിയാണ് മാലം സുരേഷ്, ചീട്ടുകളിയിൽ പൊലീസിൽ കീഴടങ്ങി ജാമ്യം എടുക്കാതെ കോടതിയെ സമീപിച്ചതെന്നാണ് സൂചന. ചീട്ടുകളി കളത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്ത പണം കള്ളപ്പണമാണ്. ഇത്തരത്തിൽ പിടികൂടിയ കള്ളപ്പണം എൻഫോഴ്‌സ്‌മെന്റിനു കൈമാറി കണ്ടുകെട്ടണമെന്നാണ് ചട്ടം. ഇത്തരത്തിൽ പണം കണ്ടു കെട്ടണമെങ്കിൽ ഇതിനായി കേസ് രജിസ്റ്റർ ചെയ്യുകയും, കള്ളപ്പണമാണ് എന്നുറപ്പിക്കുകയും ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുള്ള നടപടികൾ പൊലീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ മാലം സുരേഷ് കോടതിയിൽ ഹാജരായി കേസിൽ ജാമ്യം എടുത്തത്. വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ മുൻപാകെ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വെള്ളിയാഴ്ച തന്നെ മാലം സുരേഷ് കോടതിയിൽ എത്തുമെന്നാണ് സൂചന.
സുരേഷിനെതിരായ നൂറുകണക്കിനു പരാതികളാണ് ഇതിനോടകം തന്നെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ എത്തിയിരിക്കുന്നത്. ഭൂമി തട്ടിപ്പ് മുതൽ കള്ളപ്പണവും അനധികൃത ഭൂമി ഇടപാടുകളും വായ്പ്പാ തട്ടിപ്പും വരെ ഈ പരാതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിലെല്ലാം പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ചീട്ടുകളിക്കേസ് കൂടി ഉയർന്നിരിക്കുന്നത്. ഇതെല്ലാം ചേർന്നു മാലം സുരേഷിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.