play-sharp-fill
കലിയടങ്ങാതെ കൊവിഡ്; രാജ്യത്ത് കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി; രണ്ടാഴ്ചക്കകം സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ ചീഫ്സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

കലിയടങ്ങാതെ കൊവിഡ്; രാജ്യത്ത് കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി; രണ്ടാഴ്ചക്കകം സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ ചീഫ്സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക് അടുക്കുന്നു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. കർണാടകയിലും അസമിലും റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. മിസോറമിൽ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് പതിനഞ്ച് വരെ അർധസൈനികരുടെ പ്രവേശനം വിലക്കി. മേഘാലയയിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 15 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയാണുള്ളത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കി.


പ്രതിദിന കേസുകളിൽ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 9,747 പേർക്ക് രോഗം സ്ഥിരീകരിച്ചു. 67 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,76,333ഉം മരണം 1604ഉം ആയി. കർണാടകയിൽ 6,259 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെക്കോർഡ് വർധനയാണിത്. 110 പേർ കൂടി മരിച്ചതോടെ ആകെ മരണം 2704 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിൽ 5,063ഉം പുതിയ കേസുകളും 108 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,68,285ഉം മരണം 4,349ഉം ആയി ഉയർന്നു. ഉത്തർപ്രദേശിൽ 2948ഉം അസമിൽ 2886ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മേഘാലയയിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് അടക്കം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചു.

അതേസമയം സംസ്ഥആനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീനാണ് (75) മരിച്ചത്. കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മൊയ്തീൻ ഹൃദ്രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശത്തിന് പിന്നാലെയാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.