
കാഞ്ഞിരപ്പള്ളിയിൽ വ്യാപാരിയ്ക്കു കൊവിഡെന്നു വ്യാജ പ്രചാരണം: കാഞ്ഞിരപ്പള്ളിയിലെ ആറു കടകൾ അടച്ചെന്നും സോഷ്യൽ മീഡിയ; ജില്ലയിൽ കൊവിഡ് കാലത്തെ വ്യാജ വാർത്തകൾ ശരവേഗത്തിൽ പറക്കുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വ്യാപാരിയ്ക്കു കൊവിഡ് ബാധിച്ചെന്നും ഇതേ തുടർന്നു ആറു കടകൾ അടച്ചതായും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. കാഞ്ഞിരപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ നിരവധി ആളുകളെ കൊവിഡ് ടെസ്റ്റിനു വിധേയാരാക്കിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ബന്ധുവായ എക്‌സൈസ് ഉദ്യോഗസ്ഥന് അടക്കം രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കൊവിഡ് ബാധിച്ച് ആറുകടകൾ അടച്ചതായി വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലെ വ്യാപാരിയ്ക്കു കൊവിഡ് ബാധിച്ചെന്നും ഇയാളുടെ സമ്പർക്ക പട്ടിക അറിയില്ലെന്നുമാണ് പ്രചാരണം. ഇതേ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിലെ ആറു കടകൾ അടച്ചു പൂട്ടിയെന്നും വാട്‌സ്അപ്പിൽ വ്യാജ പ്രചാരണം സജീവമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, രാവിലെ ഇതു സംബന്ധിച്ചുള്ള വ്യാജ വാർത്ത പ്രചരിച്ചതോടെ തേർഡ് ഐ ന്യൂസ് ലൈവ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ, ഇത്തരത്തിൽ ആ്ർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്നുമായിരുന്നു ഇവർ നൽകിയ വിശദീകരണം.
കൊവിഡിൽ ആളുകൾ ഭയപ്പെട്ടു നിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുത്ത് നടപടികളെടുക്കണമെന്നാണ് ആവശ്യം. വ്യാജ പ്രചാരണക്കാരെ കണ്ടെത്താൻ പൊലീസിന്റെ സൈബർ സെല്ലിന്റെ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.